കൊച്ചി: കുസാറ്റില്‍ തിക്കിലും തിരക്കിലും നാലുപേർ മരിക്കാനിടയാക്കിയ സംഗീത പരിപാടി നടത്താൻ സുരക്ഷ ഉറപ്പാക്കാൻ മുൻ പ്രിൻസിപ്പല്‍ നല്‍കിയ കത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കൊച്ചി സർവകലാശാല രജിസ്ട്രാറോട് ഹൈകോടതി.
ഓപണ്‍ എയർ ഓഡിറ്റോറിയത്തില്‍ സംഗീത പരിപാടി സംഘടിപ്പിച്ചതിനാല്‍ നവംബർ 24, 25 തീയതികളില്‍ മതിയായ സുരക്ഷയൊരുക്കണമെന്നും പൊലീസ് സഹായം തേടണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത് നല്‍കിയിരുന്നെന്ന് സ്കൂള്‍ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പല്‍ ഡോ. ദീപക് കുമാർ സാഹു നല്‍കിയ സത്യവാങ്മൂലം കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ നിർദേശം.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നല്‍കിയ ഹരജിയാണ് പരിഗണനയിലുള്ളത്. പ്രിൻസിപ്പല്‍ ഉള്‍പ്പെടെയുള്ളവർ വിദ്യാർഥികളെ എല്ലാം ഏല്‍പിച്ച് കൈയൊഴിയുകയാണ് ചെയ്തതെന്ന് സർവകലാശാല അറിയിച്ചു.