തിരുവനന്തപുരം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സ് മറികടന്ന് സച്ചിൻ ബേബി. വെള്ളിയാഴ്ച കളി ആരംഭിക്കുമ്ബോള്‍ 5000 റണ്‍സ് തികക്കാൻ 57 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
പന്തുകള്‍ കുത്തിക്കറങ്ങുന്ന പിച്ചില്‍ ശ്രദ്ധയോടെ വംഗനാട്ടുകാരെ നേരിട്ട ഈ 35കാരൻ രാജകീയമായി തന്നെ വീരോചിത നേട്ടം ആഘോഷിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 89ാം മത്സരത്തിലാണ് താരം മിന്നും നേട്ടം സ്വന്തമാക്കിയത്. 23 അർധ സെഞ്ച്വറികളും സച്ചിന്‍റെ പേരിലുണ്ട്. ഈ സീസണില്‍ അസമിനെതിരെ 131ഉം ബീഹാറിനെതിരെ 109ഉം നേടിയ സച്ചിന്, ഛത്തീസ്ഗണ്ഡിനെതിരെ വിരലിലെണ്ണാവുന്ന റണ്‍സിനാണ് ഇരു ഇന്നിങ്സിലും സെഞ്ച്വറി നഷ്ടമായത്.
ഇതോടെ ഈ സീസണില്‍ മൂന്ന് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ചേതേശ്വർ പൂജാരയെ മറികടന്ന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സച്ചിൻ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആറ് മത്സരങ്ങളില്‍നിന്ന് 652 റണ്‍സാണ് ഇതുവരെ കേരളതാരം നേടിയത്. 679 റണ്‍സ് നേടിയ തമിഴ്നാടിന്‍റെ എൻ. ജഗദീശനാണ് ഒന്നാമത്. 648 റണ്‍സുമായി പൂജാര സച്ചിന് പിന്നിലുണ്ട്. ആഭ്യന്തരതലത്തില്‍ 10,000 റണ്‍സെന്ന നേട്ടവും കേരളതാരം സ്വന്തമാക്കിയിരുന്നു.