തലശ്ശേരി: അമൃത് ഭാരത് പദ്ധതിയില്‍ നവീകരണ പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്ന തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് മൂക്കുപൊത്താതെ കയറാനാവാസ്ഥ അവസ്ഥ.
സ്റ്റേഷൻ കെട്ടിടത്തില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം വഴിയില്‍ അസഹനീയമായ ദുർഗന്ധം പരത്തുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതാണ് സ്ഥിതിയെങ്കിലും ബന്ധപ്പെട്ടവർ ആരും തിരിഞ്ഞു നോക്കുന്നില്ല. പരിഹാരനടപടികളില്ലാത്തതില്‍ യാത്രക്കാർ പ്രതിഷേധത്തിലാണ്.
ഒന്നാം പ്ലാറ്റ് ഫോമിലെ യാത്രക്കാർക്കുള്ള വിശ്രമമുറിയിലെ ശൗചാലയ ടാങ്കില്‍ നിന്നാണ് മലിനജലം റെയില്‍വേ സ്റ്റേഷൻ കവാടത്തിലേക്കുള്ള റോഡിലേക്ക് എത്തുന്നത്. അസഹനീയമായ ദുർഗന്ധമാണുള്ളത്. സ്റ്റേഷനില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡില്‍ പൊടിശല്യവും രൂക്ഷമാണ്.
സ്റ്റേഷൻ വിശ്രമമുറിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാർക്കുമുള്ള മൂന്ന് ശൗചാലയങ്ങളാണുള്ളത്. ഇതിന്റെ ടാങ്ക് നിറഞ്ഞതിനാല്‍ കഴിഞ്ഞ വർഷം ജൂണില്‍ ദിവസങ്ങളോളം ശൗചാലയം അടച്ചിട്ടിരുന്നു. അറ്റകുറ്റ പണിക്ക് ശേഷം തുറന്നതില്‍ പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നിറഞ്ഞ് പഴയ അവസ്ഥയിലെത്തിയത്. എന്നാല്‍ ശൗചാലയം പ്രവർത്തിക്കുന്നുണ്ട്.
20 കോടിയുടെ വികസനം
20 കോടി രൂപ ചെലവഴിച്ചുള്ള വികസനമാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നടന്നുവരുന്നത്. മലയോരങ്ങളില്‍ നിന്നടക്കമുള്ള യാത്രക്കാർ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് തലശ്ശേരിയിലേത്.
സ്‌റ്റേഷന്റെ ഇരുവശത്തുമുള്ള പ്രവേശനകവാടം പുതുക്കിപ്പണിയുക. രണ്ട് പ്ളാറ്റ്‌ഫോമുകളിലും മുഴുവൻ സമയ ടിക്കറ്റ് കൗണ്ടർ, തകർന്ന മേല്‍ക്കൂര മാറ്റല്‍, റിട്ടയറിംഗ് റൂമുകള്‍ തുടങ്ങിയവയ്ക്ക് പുറമെ ഇരു പ്ളാറ്റ്‌ഫോമുകളിലെയും ശൗചാലയങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കുകയും വികസനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർക്കിട്ടും ‘പണി”
റെയില്‍വേ സ്റ്റേഷന്റെ രണ്ട് പ്ലാറ്റ് ഫോമുകള്‍ക്കകത്തും പുറത്തുമായി നടക്കുന്ന പ്രവൃത്തികള്‍ക്കായി എത്തിച്ച നിർമ്മാണ സാമഗ്രികള്‍ പ്ലാറ്റ് ഫോമുകള്‍ക്ക് വെളിയിലാണ് കൂട്ടിയിട്ടിട്ടുള്ളത്. കണ്ണു തെറ്റിയാല്‍ വഴിയില്‍ തലങ്ങും വിലങ്ങുമായി കിടക്കുന്ന സാമഗ്രികളില്‍ തട്ടി യാത്രക്കാർക്ക് പരിക്കേല്‍ക്കും. അപകടങ്ങളും ഉണ്ടായിട്ടുണ്ട്.