മോസ്‌കോ: ക്യാൻസറിനുള്ള വാക്സിനുകള്‍ രാജ്യം ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. വാക്സിനുകള്‍ അല്ലെങ്കില്‍ ഇമ്മ്യൂണോ മോഡുലേറ്ററി മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിലേക്ക് റഷ്യൻ ശാസ്ത്രജ്ഞർ അടുത്തുവരികയാണെന്ന് പുട്ടിൻ പറഞ്ഞു.
വൈകാതെ തന്നെ വ്യക്തിഗത ചികിത്സാ രീതികളില്‍ ഇവ ഫലപ്രദമായി ഉപയോഗിക്കാനായേക്കുമെന്നും പുട്ടിൻ പ്രതീക്ഷ പങ്കുവച്ചു. എന്നാല്‍, ഏത് തരത്തിലുള്ള ക്യാൻസറിനെയാണ് നിർദ്ദിഷ്ട വാക്സിനുകള്‍ ലക്ഷ്യമിടുന്നതെന്നോ അവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ പുട്ടിൻ വ്യക്തമാക്കിയിട്ടില്ല.
ലോകത്ത് നിരവധി കമ്ബനികളാണ് ക്യാൻസർ വാക്സിനുകള്‍ക്കായി പ്രവർത്തിക്കുന്നത്. വ്യക്തിഗത ക്യാൻസർ ചികിത്സകള്‍ ലഭ്യമാക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാൻ ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യു.കെ സർക്കാർ കഴിഞ്ഞ വർഷം കരാറില്‍ ഒപ്പിട്ടിരുന്നു.
മൊഡേണ അടക്കമുള്ള മറ്റ് ആഗോള ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളും പരീക്ഷണാത്മക ക്യാൻസർ വാക്സിൻ വികസിപ്പിച്ചെടുക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സെർവിക്കല്‍ ക്യാൻസർ ഉള്‍പ്പെടെ നിരവധി അർബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകള്‍ക്കെതിരെ ( എച്ച്.പി.വി ) നിലവില്‍ ആറ് ലൈസൻസ്ഡ് വാക്സിനുകള്‍ ഉണ്ട്. കൂടാതെ കരള്‍ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്സിനുകളും നിലവിലുണ്ട്.
അതേ സമയം, ലോകത്ത് ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട കൊവിഡ് വാക്സിൻ റഷ്യയുടെ ‘ സ്‌പുട്‌നിക് – വി ‘ ആണ്. മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്‌പുട്‌നികിന് 2020 ഓഗസ്റ്റിലാണ് റഷ്യ അംഗീകാരം നല്‍കിയത്. സ്പുട്നിക് 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെട്ടത്. എന്നാല്‍ ക്ലിനിക്കല്‍ ട്രയലുകള്‍ പൂർത്തിയാകും മുന്നേ വാക്സിന് അംഗീകാരം നല്‍കിയത് വ്യാപക വിമർശനത്തിനിടയാക്കി.
സ്പുട്നികിന്റെ ഫലപ്രാപ്തി പാശ്ചാത്യ രാജ്യങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും മാസങ്ങള്‍ക്കകം ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗാനുമതി ലഭിച്ചു. സ്പുട്നിക് – വി വാക്സിന്റെ ഒറ്റ ഡോസ് പതിപ്പായ ‘സ്പുട്നിക് ലൈറ്റും” വൈകാതെ വിപണിയിലെത്തിയിരുന്നു.