തിരുവല്ല: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച് വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റി.
എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിർദേശം നല്‍കിയതോടെ കേരളത്തിലെ റേഷനിംഗ് സംവിധാനം തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
നിലവിലെ രീതി അനുസരിച്ച് സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്ബോള്‍ സപ്ലൈകോ അടക്കം പങ്കെടുത്ത് അരി വാങ്ങിയിരുന്നു. സപ്ലൈകോ 24 രൂപയ്ക്ക് എഫ്സിഐയില്‍ നിന്നു വാങ്ങുന്ന വെള്ള അരി ഒരു രൂപ കുറച്ച് 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കും നല്‍കുന്നത്.
പുതിയ നിർദേശപ്രകാരം സപ്ലൈകോയ്ക്ക് ഇങ്ങനെ അരി വാങ്ങാൻ കഴിയില്ല. അതേസമയം എഫ്സിഐ സബ്സിഡിയോടെ 18.59 രൂപയ്ക്ക് കേന്ദ്ര ഏജൻസികള്‍ക്ക് അരി കൈമാറണം. അവർ 29 രൂപയ്ക്ക് ഭാരത് ബ്രാൻഡായി വില്‍ക്കുകയും വേണം.