കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ പാലാട്ടില്‍ ഏബ്രഹാമിന്റെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകുന്നു.
ഏബ്രഹാമിന്റെ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണിത്. കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി, കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം, പ്രദേശത്ത് ഫെന്‍സിങ് വേലി സ്ഥാപിക്കണം അടക്കം നാല് ആവശ്യങ്ങളാണ് ഉന്നയിച്ചാണ് പ്രതിഷേധം. മൃതദേഹവും വഹിച്ചുള്ള പ്രതിഷേധത്തിനില്ലെന്നും കുടുംബം അറിയിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധുക്കളും എം.പി എം.കെ രാഘവനും ഡിസിസി പ്രസിഡന്റും ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കാട്ടുപോത്തിനെ വെടിവയ്ക്കുന്നതില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും വനംവകുപ്പ് അധികൃതരുമായി ആലോചിക്കണമെന്നും കലക്ടര്‍ക്ക് അറിയിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി 12 മണിക്ക് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് അനുമതി നല്‍കൂ. മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയിലാണ്.
കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ മയക്കുവെടി സംഘം സ്ഥലത്തേക്ക് തിരിച്ചു. ഡോ. അജീഷിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് വയനാട്ടില്‍ നിന്ന് പുറപ്പെട്ടത്. കാട്ടുപോത്തിനെ കണ്ടെത്താന്‍ വനപാലകര്‍ തെരച്ചില്‍ നടത്തുകയാണ്. ഏബ്രഹാമിന്റെ ബന്ധുക്കള്‍ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കായിരിക്കും നഷ്ടപരിഹാരം അനുവദിക്കുക.
കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ച് കൂരാച്ചൂണ്ട് പഞ്ചായത്ത് യുഡിഎഫും എല്‍ഡിഎഫും ഹ ര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് കക്കയം ഡാമിനോട് ചേര്‍ന്നുള്ള സ്ഥലത്തുവച്ച് ഏബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്.