ദുബായ് : തിമിർത്തുപെയ്ത മഴയ്ക്ക് യു.എ.ഇ. യിൽ താത്കാലിക ശമനമായി. ആറുമാസംകൊണ്ട് ലഭിക്കേണ്ടിയിരുന്ന മഴയാണ് വെറും നാലുദിവസംകൊണ്ട് രാജ്യത്ത് പെയ്തതെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻ.സി.എം.) അധികൃതർ വ്യക്തമാക്കി. ഒട്ടുമിക്കയിടങ്ങളിലും കാറ്റും ശക്തമായിരുന്നു.
ഞായറാഴ്ച ദുബായിൽ 60 മില്ലിമീറ്റർ മഴ പെയ്തു. അബുദാബിയിൽ ഖതം അൽ ഷക്ലയിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്-78 മില്ലിമീറ്റർ. ഫുജൈറ അൽ ഫർഫാറിൽ 77.4 മില്ലിമീറ്ററും അൽഐനിൽ 25.4 മില്ലിമീറ്ററും മഴ പെയ്തതായി എൻ.സി.എം. വ്യക്തമാക്കി. യു.എ.ഇ.യിൽ പെയ്യുന്ന ശരാശരി മഴ വർഷത്തിൽ 100 മില്ലിമീറ്ററിൽ താഴെയാണ്. കനത്തമഴയിൽ നിശ്ചലമായിരുന്ന പ്രദേശങ്ങളെല്ലാം സാധാരണ നിലയിലായി