ഫസല്‍ വധക്കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിബിഐ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും തലവേദനയാകും. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ വിചാരണ അട്ടിമറിക്കാനാണ് സംസ്ഥാന പൊലീസ് ഉദ്യേഗസ്ഥര്‍ ശ്രമിച്ചതെന്ന സൂചനയാണ് സിബിഐ മുന്നോട്ടുവയ്ക്കുന്നത്.
ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍എസ്എസ് ബന്ധമല്ല സിപിഎം ബന്ധം തന്നെയാണെന്ന് സ്ഥാപിച്ചു കൊണ്ടുളള തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും വെട്ടിലാക്കുന്ന ശുപാര്‍ശകളുളളത്. തലശേരി മോഹനന്‍ കൊലക്കേസില്‍ അറസ്റ്റിലായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി മുന്‍ നിര്‍ത്തിയാണ് ഫസല്‍ കേസില്‍ സിപിഎം അല്ലെന്ന് സ്ഥാപിക്കാന്‍ സംസ്ഥാന പൊലീസ് ശ്രമിച്ചതെന്നാണ് കണ്ടെത്തല്‍. ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ് പി സദാനന്ദന്‍ അടക്കമുളളവര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും നടപടി വേണമെന്നുമാണ് സിബിഐയുടെ ആവശ്യം.
തലശേരി മുന്‍ ഡിവൈഎസ്പി ആയിരുന്ന പ്രിന്‍സ് എബ്രഹാം. സിഐ ആയിരുന്ന സുരേഷ് ബാബു എന്നിവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. വ്യാജ മൊഴി ഉണ്ടാക്കിയെന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. ഇതുവഴി കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് വരുത്തി തീര്‍ക്കാനുളള മനപൂവമുളള ഗൂഡാലോചനയാണ് നടന്നത്. സുബീഷിനെ ചട്ടവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് തയാറാക്കിയ മൊഴിയ്ക്ക് പരസ്പര ബന്ധമില്ലെന്നും സിബിഐ സ്ഥാപിക്കുന്നു.
ഇതോടെ ഫസല്‍ വധക്കേസ് അന്വേഷണവും സിബിഐയുടെ കണ്ടെത്തലും അട്ടമറിക്കാനുളള ആസൂത്രിത നീക്കമാണ് നടന്നതെന്ന സംശയമാണ് ബലപ്പെടുന്നത്. സിപിഎമ്മിനേയും സര്‍ക്കാരിനേയും ആഭ്യന്തര വകുപ്പിനേയും തന്നെ പ്രതിക്കൂട്ടിലാക്കുന്ന കണ്ടെത്തലാണിത്. ഉന്നത കേന്ദ്രങ്ങളുടെ സമ്മദര്‍ദ്ദത്തിലാണ് പൊലീസുദ്യോഗസ്ഥര്‍ കേസിനെ വഴിതിരിച്ച് വിടാന്‍ ശ്രമിച്ചതെന്നും സംശയിക്കപ്പെടും. എന്തായാലും കോടതിയിലെത്തുമ്പോള്‍ കേസ് അട്ടിമറിക്കാനുളള പ്രതിഭാഗത്തിന്റെ നീക്കങ്ങളായി സിബിഐ തന്നെ റിപ്പോര്‍ട്ടിനെ അവതരിപ്പിക്കും. സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണ് കേസിലെ പ്രധാന പ്രതികള്‍.
മുഹമ്മദ് ഫൈസല്‍