ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.