അടിമാലി: ഒൻപത് വയസുള്ള മകളെ ലൈംഗമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന് ജീവിതാവസാനം വരെ കഠിന തടവിന് വിധിച്ച് കോടതി.
സംഭവത്തിലെ പ്രതിയും മൂന്നാറിലെ തോട്ടം മേഖല സ്വദേശിയുമായ യുവാവിന് ട്രിപ്പിള്‍ ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമത്തിലേയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ദേവികുളം ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി.
2021- 2022 കാലഘട്ടത്തില്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മാതാപിതാക്കളോടൊപ്പമാണ് പീഢനത്തിന് ഇരയായ കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ കുട്ടിയെയും പ്രതിയെയും ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി പോയിരുന്നു. 1. 3. 2021 മുതല്‍ 21.8.2022 വരെയുള്ള കാലയളവില്‍ പലതവണ ഇയാള്‍ കുട്ടിയെ പ്രതി താമസിക്കുന്ന ലയത്തിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് റിപ്പോർട്ട്. വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിരുന്നു. എന്നാല്‍ കുട്ടി പ്രതിയുടെ മാതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് കുട്ടിയെ പ്രതി സ്പൂണ്‍ ചൂടാക്കി ഇടതുകൈ മസില്‍ ഭാഗത്ത് പൊള്ളിച്ചു.
കുട്ടി വിവരം പിന്നീട് സഹപാഠികളോടും കൗണ്‍സിലിംഗ് ടീച്ചറിനെയും അറിയിച്ചു. സ്കൂളില്‍ നിന്നും വിവരം പൊലീസില്‍ അറിയിക്കുകയും തുടർന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.