സൂറത്ത്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്ബ് തന്നെ വിജയമുറപ്പിച്ചിരിക്കുകയാണ് സൂറത്തിലെ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാല്‍.
മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയും മറ്റു ബിജെപി ഇതര സ്ഥാനാർഥികള്‍ പത്രിക പിൻവലിക്കുകയും ചെയ്തതോടെയാണ് മുകേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളിയിരുന്നു. ഇതാദ്യമായിട്ടല്ല വോട്ടെടുപ്പിന് മുമ്ബ് തന്നെ സ്ഥാനാർഥി വിജയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ നിരവധിപേർ ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1951-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വരെ സമാനമായരീതിയില്‍ വിജയിച്ചികയറിയവരുണ്ട്.
വോട്ടെടുപ്പിന് മുമ്ബ് തന്നെ ജയിച്ചവരുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ പേരാണ്മുകേഷിന്റേത്. ഇതിന് മുമ്ബ് 2012-ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തില്‍ നിന്ന് ഡിമ്ബിള്‍ യാദവാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥി.
അഖിലേഷ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ചത്. ഭാര്യ ഡിമ്ബിള്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി രംഗത്തുവന്നു. കോണ്‍ഗ്രസും ബി.എസ്.പിയും മത്സരിച്ചില്ല. ബി.ജെ.പിയുടെ സ്ഥാനാർഥി പത്രിക സമർപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. സംയുക്ത് സമാജ്വാദി ദള്‍ സ്ഥാനാർഥിയും ഒരു സ്വതന്ത്രസ്ഥാനാർഥിയും പത്രിക പിൻവലിച്ചതോടെ ഡിമ്ബിള്‍ ജയമുറപ്പിച്ചു.
1951-ലെ പൊതുതിരഞ്ഞെടുപ്പില്‍ 10-സ്ഥാനാർഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 1957-ല്‍ ഇത് 11-ആയി ഉയർന്നു. 1962-ല്‍ മൂന്ന് പേരും 1967-ല്‍ അഞ്ച് പേരും സമാനരീതിയില്‍ ജയിച്ചു. 1971-ല്‍ ഒരു സ്ഥാനാർഥിയും 1977-ല്‍ രണ്ട് പേരും വോട്ടെടുപ്പിന് മുന്നേ തന്നെ ജയം സ്വന്തമാക്കി.
മുൻ ഉപപ്രധാനമന്ത്രി വൈ.ബി ചവാൻ നാസിക് മണ്ഡലത്തില്‍ നിന്നും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ശ്രീനഗറില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും ചരിത്രമാണ്.