കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജവ്ദേക്കറുമായി എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജൻ ആക്കുളത്തെ മകന്റെ ഫ്ലാറ്റില്‍ വെച്ച് ചർച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് വിവാദ ദല്ലാള്‍ ടി.ജി.
നന്ദകുമാർ. 2023 മാർച്ച് അഞ്ചിനാണ് താൻ ഇടനിലക്കാരനായി ഇരുവരും ആക്കുളത്തെ രാജുവിന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നന്ദകുമാർ പറഞ്ഞു.
‘തൃശൂർ ലോക്സഭ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ജാവ്ദേക്കർ കാണാനെത്തിയത്. അവിടെ ദുർബലനായ സ്ഥാനാർഥിയെ നിർത്തണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ഇത് സി.പി.ഐയുടെ സീറ്റാണെന്ന് ഇ.പി മറുപടി നല്‍കി. അല്ലാതെ ഇ.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ടില്ല’ -നന്ദകുമാർ പറഞ്ഞു.
‘ഞങ്ങളെ അകത്തേക്ക് കയറ്റി അദ്ദേഹം നമസ്കാരം പറഞ്ഞു. കുട്ടിക്ക് പിറന്നാള്‍ ഗിഫ്റ്റ് കൊടുത്തു. ജാവ്ദേക്കർ സംസാരം സ്റ്റാർട്ട് ചെയ്തു. ഐപാഡ് എടുത്ത് സുധാകരനെ കൂട്ടിമുട്ടിയ രംഗങ്ങള്‍ കാണിച്ചു. മുരളീധരനെയും ചെന്നിത്തലയെയും അപ്രോച്ച് ചെയ്തതും കുഞ്ഞാലിക്കുട്ടിയെ ശോഭ കണ്ടതും പറഞ്ഞു. ഇതൊന്നും സക്സസായില്ലെന്നും എല്‍.ഡി.എഫിന്റെ സഹായം വേണമെന്നും പറഞ്ഞു. കേരളത്തില്‍ ജയിക്കാൻ ഹിന്ദുത്വ വേണമെന്നും ജാവ്ദേക്കർ പറഞ്ഞു. ലാവ്‍ലിൻ കേസിലും കരുവന്നൂർ കേസിലും ഇടപെടാമെന്ന് വാഗ്ദാനം ചെയ്തു. ഒടുവില്‍ ഇ.പി. ജയരാജന്റെ മകനും ഭാര്യക്കും പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇ.പി വയലന്റായി. അതേക്കുറിച്ച് പറയേണ്ട എന്ന് പറഞ്ഞു. അതില്‍ തനിക്ക് പങ്കില്ലെന്നും മകനും ഭാര്യക്കുമാണ് പങ്കെന്നും അത് അക്കൗണ്ടഡാണെന്നും ഇ.പി പറഞ്ഞു’-നന്ദകുമാർ പറഞ്ഞു.
കെ. സുധാകരനും ശോഭ സുരേന്ദ്രനും തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും പാലാരിവട്ടം പൊലീസിനും പരാതി നല്‍കിയതായും നന്ദകുമാർ പറഞ്ഞു.
അതേസമയം, മകന്റെ കുട്ടിയുടെ പിറന്നാളില്‍ പങ്കെടുക്കാൻ ഫ്ലാറ്റില്‍ പോയപ്പോഴാണ് ജാവ്ദേക്കർ വന്നതെന്നും രാഷ്ട്രീയകാര്യം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നുമായിരുന്നു കൂടിക്കാഴ്ചയെ കുറിച്ച് ഇ.പി നേരത്തെ പ്രതികരിച്ചത്.
‘മകന്റെ കുട്ടിയുടെ പിറന്നാളില്‍ പങ്കെടുക്കാനാണ് ഞാൻ ഫ്ലാറ്റില്‍ പോയത്. കുറച്ചു കഴിഞ്ഞപ്പോള്‍ ജാവ്ദേക്കർ കയറിവന്നു. ഒരാള്‍ വീട്ടില്‍ കയറി വരുമ്ബോള്‍ ഇറങ്ങിപോകാൻ പറയാൻ കഴിയില്ലല്ലോ. ഹൈവേ വഴി പോകുമ്ബോള്‍ അടുത്തുള്ള ഫ്ലാറ്റിലെത്തി കണ്ടുപരിചയപ്പെടാമെന്ന് കരുതി വന്നു എന്നാണ് ജാവഡേക്കർ പറഞ്ഞത്. നന്ദകുമാറും ഒപ്പമുണ്ടായിരുന്നു. അതിനു മുന്‍പ് ജാവഡേക്കറെ ഞാൻ കണ്ടിട്ടില്ല. മീറ്റിങ് ഉള്ളതിനാല്‍ ഇറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു. മകനോട് ചായ കൊടുക്കാൻ പറഞ്ഞു. ഞങ്ങളും ഇറങ്ങുകയാണെന്നു പറഞ്ഞ് അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. കാണാൻ വരുന്നവരുടെയെല്ലാം കാര്യം പാർട്ടിയെ അറിയിക്കാൻ കഴിയുമോ?’ -ഇ.പി. പറഞ്ഞു.