വടക്കഞ്ചേരി: ‘നട്ടുവളർത്തിയതൊന്നും നശിപ്പിക്കരുത്. അത് എപ്പോഴെങ്കിലും ഫലം തരും.”- 15 വർഷം മുമ്ബ് അമ്മ പറഞ്ഞ വാക്കുകള്‍ അക്ഷരംപ്രതി ശരിയായതിന്റെ സന്തോഷത്തിലാണ് എളവമ്ബാടം പുത്തൻപുരയില്‍ പി.കെ.രാജു.
കൊക്കോ വില നന്നേകുറഞ്ഞപ്പോള്‍ പലരും കൊക്കോ വെട്ടിമാറ്റി മറ്റുവിളകളലേക്ക് ചുവടുമാറിയിരുന്നു. എന്നാല്‍ കൃഷിയിലെ പരമ്ബരാഗത അറിവുകളുടെ അനുഭവത്തില്‍ രാജു നഷ്ടത്തിലും കൊക്കോ കൃഷി തുടർന്നു. ഇന്ന് അതിന്റെ വലിയ ലാഭം കൊയ്യുകയാണിപ്പോള്‍.
പത്തുവർഷം മുമ്ബ് 150 -170 എന്ന തോതിലായിരുന്നു കൊക്കോയുടെ വില. ആറേഴ് വർഷമായി അത് 300 രൂപയ്ക്ക് അടുത്തെത്തി. അഞ്ചാറുമാസമായി വില ഉയരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. ഇപ്പോള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വില ആയിരം കടന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ ഉത്പാദനക്കുറവാണ് കൊക്കോയുടെ ക്ഷാമത്തിനും ഭീമമായ വിലവർദ്ധനവിനും കാരണമായത്. രാജ്യത്ത് ആന്ധ്രാപ്രദേശിലാണ് കൂടുതല്‍ കൊക്കോ കൃഷിയുള്ളത്. എന്നാല്‍ ഗുണമേന്മയില്‍ കേരളത്തിലെ കൊക്കോയ്ക്ക് വൻ ഡിമാൻഡുണ്ടെന്ന് കാർഷിക സർവകലാശാലയില്‍ നിന്ന് കൃഷിശാസ്ത്രത്തില്‍ ഡിപ്ലോമ നേടിയ രാജു പറഞ്ഞു.
അണ്ണാൻ ശല്യം കുറവാണെങ്കിലും എലി ശല്യമാണ് കൃഷിക്ക് മുഖ്യ വെല്ലുവിളി. എങ്കിലും ഇപ്പോഴത്തെ ഉയർന്ന വിലയില്‍ കൊക്കോ കൃഷി വലിയ ലാഭകരമാണെന്ന് രാജു പറഞ്ഞു. മികച്ച കൊക്കോ കർഷകൻ എന്ന നിലയില്‍ കാർഷിക സർവകലാശാലയിലെ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രം രാജുവിനെ അനുമോദിച്ചിരുന്നു. ഭാര്യ റെജിയാണ് കൃഷി കാര്യങ്ങളിലെ രാജുവിന്റെ പ്രധാന സഹായി.
പരിചരണം ഇങ്ങനെ
തെങ്ങിന് ഇടവിളയായിട്ടാണ് കൊക്കോ കൃഷി. നല്ല പരിചരണം, ആഴ്ചയില്‍ രണ്ടു തവണ നന, ജൈവ രാസവള പ്രയോഗം, വർഷത്തിലൊരിക്കല്‍ കൊമ്ബുകള്‍ വെട്ടി ഒതുക്കല്‍ തുടങ്ങി പതിവു തെറ്റിക്കാത്ത കൃഷിരീതികളാണ് കടുത്ത വേനലിലും തോട്ടം പച്ചപ്പില്‍ നില്‍ക്കുന്നതിന് കാരണമാകുന്നത്. മത്സ്യം വളർത്തുന്ന കുളത്തില്‍ നിന്നാണ് ജലസേചനം. ഇത് വിളകള്‍ക്ക് കരുത്തുകൂട്ടുന്നു.