Saturday, May 11, 2024
HomeAsiaഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ ഭീകരര്‍ തീയിട്ട് നശിപ്പിച്ചു

ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ ഭീകരര്‍ തീയിട്ട് നശിപ്പിച്ചു

യ്റോ: ഈജിപ്തിലെ മിനിയ ഗവർണറേറ്റില്‍ ഇസ്‌ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ചു. സാഫ് അല്‍ ഖമർ അല്‍ ഗർബിയയിലെ അല്‍ ഫവാഖറിലുള്ള ക്രൈസ്തവരുടെ വീടുകള്‍ക്കുനേരേയാണ് അതിക്രമമുണ്ടായത്.
കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം.

കോപ്റ്റിക് ഓർത്തഡോക്സ് ക്രൈസ്തവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരേയാണ് ആക്രമണമുണ്ടായത്. 3000 ക്രിസ്ത്യൻ കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളി നിർമിക്കാൻ അനുമതി നേടിയെന്ന വാർത്ത പരന്നതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. അനുമതി ലഭിച്ചശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

ഇക്കാര്യം മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷ നല്‍കാമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആക്രമണമുണ്ടായപ്പോള്‍ സഹായാഭ്യർഥന ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ആക്രമണത്തിനുശേഷം മാത്രമാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്.

വീടുകള്‍ അഗ്നിക്കിരയാക്കിയ ഭീകരർ കത്തുന്ന വീടുകളില്‍നിന്ന് ക്രൈസ്തവർ പുറത്തെത്തി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. ആരെങ്കിലും മരിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീടുകള്‍ കത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഭീകരർ ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തു.

അതേസമയം, സുരക്ഷാസേന എത്തിയാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നും കുറ്റവാളികളെയും പ്രേരണ നല്‍കിയവരെയും അറസ്റ്റ് ചെയ്തെന്നും കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നാശ‌ത്തിന് നഷ്‌ടപരിഹാരം നല്‍കുമെന്ന് സർക്കാർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാഴ്ച മുന്പ് ഓർത്തഡോക്സ് ക്രൈസ്തവരുടെ ഈസ്റ്റർ ആഘോഷദിവസം മുതല്‍ ഈജിപ്തില്‍ ക്രൈസ്തവർക്കുനേരേ ഇസ്‌ലാമിക ഭീകരർ ആക്രമണം നടത്തുന്നുണ്ട്. ക്രൈസ്തവ സന്യാസത്തിന്‍റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഈജിപ്ത് വനവാസിയായ വിശുദ്ധ അന്തോനീസ് അടക്കം നിരവധി വിശുദ്ധരുടെ ജന്മസ്ഥലംകൂടിയാണ്.

നിലവില്‍ 111 ദശലക്ഷം വരുന്ന രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനം ക്രൈസ്തവരാണ്. ക്രൈസ്തവരില്‍ ഭൂരിഭാഗവും കോപ്റ്റിക് ഓർത്തഡോക്സ് സഭയില്‍പ്പെട്ടവരുമാണ്. ഇസ്‌ലാമിക ഭീകരരില്‍നിന്ന് കൊടിയ പീഡനങ്ങളാണ് ഈ രാജ്യത്തെ ക്രൈസ്തവർ നേരിടുന്നത്.

ഇതിനു രണ്ടുദിവസം മുമ്ബ് നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം നടത്തുന്നതിനുവേണ്ടി അറേനെ ഷെയാത്ത എന്ന ക്രൈസ്തവ മെഡിക്കല്‍ വിദ്യാർഥിനിയെ ഇസ്‌ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വാർത്തയും പുറത്തുവന്നു.

കെഐഎൻ എന്ന ജർമൻ സന്നദ്ധസംഘടനയുടെ സെക്രട്ടറി എല്‍മാർ കൂൻ പറഞ്ഞത് ഈജിപ്തില്‍ ക്രൈസ്തവ പെണ്‍കുട്ടികളെ വേട്ടയാടുന്ന സംഘം സജീവമാണെന്നാണ്.

പോലീസും നിയമസംവിധാനങ്ങളും നിഷ്ക്രിയമാണ്. രണ്ടാഴ്ച മുമ്ബ് കെയ്റോയിലെ ഗേള്‍സ് കോളജില്‍നിന്ന് 19കാരിയായ മെറായേല്‍ റൊമാനി എന്നൊരു ക്രൈസ്തവ വിദ്യാർഥിനിയും അപ്രത്യക്ഷയായിരുന്നു.

നിർബന്ധിച്ചു മതം മാറ്റുന്നതിനുവേണ്ടി തട്ടിക്കൊണ്ടുപോയതാണെന്നു ചൂണ്ടിക്കാട്ടി പരാതി കൊടുത്ത മാതാപിതാക്കള്‍ മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൈവിട്ടതായി കൂൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular