നിലവില്‍ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ് നില്‍ക്കുന്നത്.
എന്നിരുന്നാലും രാജസ്ഥാനെ സംബന്ധിച്ച് വലിയൊരു പ്രശ്നം ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലുണ്ട്. അത് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്.
പല സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള അശ്വിന്റെ വളരെ മോശം ബോളിംഗാണ് ഇത്തവണ കാണാൻ സാധിക്കുന്നത്. ഇതുവരെ 8 മത്സരങ്ങള്‍ രാജസ്ഥാനായി കളിച്ച അശ്വിന് കേവലം 2 വിക്കറ്റുകള്‍ മാത്രമാണ് നേടാൻ സാധിച്ചത്. അശ്വിന്റെ ബോളിങ്ങിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇപ്പോള്‍ രംഗത്തെത്തി ഇരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗ്.
രാജസ്ഥാൻ ഫ്രാഞ്ചൈസിക്കായി ഒരു വിക്കറ്റ് വേട്ടക്കാരന്റെ റോള്‍ നിർവഹിക്കാൻ അശ്വിന് സാധിക്കുന്നില്ല എന്ന് സേവാഗ് പറയുന്നു. അതിനാല്‍ തന്നെ എല്ലായിപ്പോഴും രാജസ്ഥാന്റെ മറ്റു ബോളർമാർക്ക് സമ്മർദ്ദം ഉണ്ടാകുന്നതായി സേവാഗ് ചൂണ്ടിക്കാട്ടി. പലപ്പോഴും അശ്വിൻ വിക്കറ്റുകള്‍ക്ക് ഉപരിയായി റണ്‍സ് വിട്ടുകൊടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത് എന്ന് സേവാഗ് പറയുകയുണ്ടായി.
ഇത്തരത്തിലുള്ള മനോഭാവം മൂലമാണ് 2017ന് ശേഷം അശ്വിനെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്നും സേവാഗ് പറഞ്ഞു. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നേടാൻ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ അശ്വിൻ ഒരു ടീമിനും ഗുണമായി മാറില്ല എന്നാണ് സേവാഗ് കരുതുന്നത്.
“പല മത്സരങ്ങളിലും അശ്വിൻ ശ്രമിക്കുന്നത് 6 റണ്‍സില്‍ കൂടുതല്‍ ഒരു ഓവറില്‍ നല്‍കാതിരിക്കാനാണ്. പക്ഷേ ഈ ഓവറുകളിലൊന്നും അശ്വിന് വിക്കറ്റുകള്‍ ലഭിക്കുകയും ചെയ്യുന്നില്ല. ഈ കാരണം കൊണ്ടു തന്നെയായിരുന്നു 2017 ചാമ്ബ്യൻസ് ട്രോഫിയ്ക്ക് ശേഷം ഇന്ത്യ തങ്ങളുടെ ഏകദിന ടീമില്‍ നിന്ന് അശ്വിനെ ഒഴിവാക്കിയത്. മധ്യ ഓവറുകളില്‍ വേണ്ട രീതിയില്‍ വിക്കറ്റുകള്‍ സ്വന്തമാക്കാൻ അശ്വിന് സാധിക്കുന്നില്ല.”
“തിരികെ അവൻ ഇന്ത്യൻ ടീമില്‍ എത്തിയതിന് ശേഷവും അവസ്ഥ ഇതുതന്നെയായിരുന്നു. ഇത്തരത്തില്‍ നമ്മള്‍ ഓരോവരില്‍ 6-7 റണ്‍സിലധികം നല്‍കാതിരിക്കാൻ മാത്രം ശ്രദ്ധിക്കുമ്ബോള്‍ അത് ബാറ്റർമാർക്ക് വലിയ അവസരമാണ്. അവർക്ക് മൈതാനത്ത് സെറ്റ് ആവാനുള്ള സമയം ഇതിലൂടെ ലഭിക്കുന്നു.”- സേവാഗ് പറഞ്ഞു.
“മറ്റുള്ള ബോളർമാർക്ക് ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവരൊന്നും അശ്വിന്റെ അത്ര മികവ് പുലർത്തുന്ന താരങ്ങളുമല്ല. അവർക്ക് ഇത്തരത്തില്‍ 6-7 റണ്‍സ് ഓവറുകളില്‍ നല്‍കി രക്ഷപ്പെടാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ബാറ്റർമാർ അവർക്കെതിരെ അധികം റണ്‍സും കണ്ടെത്തും.”
“ഈ സാഹചര്യത്തില്‍ വിക്കറ്റ്നായി ബോള്‍ ചെയ്യുക എന്നത് മാത്രമാണ് പ്രധാന കാര്യം. ഡോട്ട് ബോളുകള്‍ക്കായി ബോള്‍ ചെയ്യാതിരിക്കുക. ഇതാണ് എന്റെ അഭിപ്രായം. അശ്വിൻ ഒരുപാട് അനുഭവ സമ്ബത്തുള്ള ബോളറാണ്. അതുകൊണ്ടു തന്നെ വിക്കറ്റുകള്‍ സ്വന്തമാക്കാനാണ് ശ്രമിക്കേണ്ടത്. വമ്ബനടികള്‍ നേടാതെ രക്ഷപ്പെടുക എന്നത് രണ്ടാമത്തെ തന്ത്രമാണ്.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
“ട്വന്റി20യില്‍ സ്ട്രൈക്ക് റേറ്റ് ഒരു പ്രശ്നമല്ല എന്ന് മുൻപ് കെഎല്‍ രാഹുല്‍ പറഞ്ഞതും അശ്വിന്റെ ഈ പ്രകടനത്തോട് തുല്യമാണ്. അവൻ അത് ബാറ്റിംഗില്‍ പറഞ്ഞു എന്നു മാത്രമേയുള്ളൂ. അശ്വിൻ ഇത് ബോളിങ്ങില്‍ കാട്ടുന്നു. വിക്കറ്റുകള്‍ സ്വന്തമാക്കേണ്ട കാര്യമില്ല എന്നാണ് അശ്വിൻ ഇവിടെ പറഞ്ഞു വയ്ക്കുന്നത്. ഇത്തരത്തില്‍ മോശം കണക്കുകളാണ് അശ്വിനുള്ളതെങ്കില്‍ ഒരുപക്ഷേ അടുത്ത ഐപിഎല്‍ ലേലത്തില്‍ അശ്വിനെ ഒരു ടീമും സ്വന്തമാക്കുക പോലും ചെയ്യില്ല. ഒരു ടീം ഒരു താരത്തെ സ്വന്തമാക്കുമ്ബോള്‍ അവർ പ്രതീക്ഷിക്കുന്നത് 25-30 റണ്‍സ് മാത്രം വിട്ടു നല്‍കുക എന്നതിലാണോ, വിക്കറ്റുകള്‍ സ്വന്തമാക്കുക എന്നതിലാണോ?”- സേവാഗ് ചോദിക്കുന്നു.