ആലപ്പുഴ: കാറില്‍ കൊണ്ടുവന്ന 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുരട്ടിശ്ശേരി മുറിയില്‍ ചക്കേച്ചില്‍ വീട്ടില്‍ ഷിഹാസിനെ(34) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഹാൻസ്, കൂള്‍ എന്നിവയുടെ വൻശേഖരം വില്‍പ്പന നടത്തുവാൻ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ഹരിപ്പാട് – കായംകുളം എൻ എച്ച് 66 റോഡില്‍ മാളിയിക്കേല്‍ പെട്രോള്‍ പമ്ബിനു സമീപം ജംഗ്ഷനില്‍ വെച്ചായിരുന്നു വാഹന പരിശോധന. അതുവഴി എത്തിയ കെഎല്‍-04 എജെ 8020 എന്ന നമ്ബർ പതിച്ച മാരുതി എക്കോ വാഹനത്തിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നത്. 15 എണ്ണം അടങ്ങിയ 50 പയ്ക്കറ്റുകളുടെ 30 ചാക്ക് ഹാൻസും എട്ടെണ്ണം അടങ്ങിയ 57 പാക്കറ്റുകളുടെ 13 ചാക്ക് കൂള്‍, പുകയില ഉല്‍പ്പന്നങ്ങളും പിടികൂടുകയായിരുന്നു. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായംകുളം സബ്ബ് ഡിവിഷൻ ഓഫീസർ അജയനാഥിന്റെ മേല്‍ നോട്ടത്തില്‍ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌എച്ച്‌ഒ സുനീഷ് എന്നിന്റെ നേതൃത്വത്തില്‍ എസ്. ഐ ബജിത്ത് ലാല്‍, സീനിയർ സിവില്‍ പോലീസ് ഓഫീസർ ശ്യാം കുമാർ, സിവില്‍ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.