എഫ്സി ഗോവയുടെ ഫറ്റോർഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 90 മിനിറ്റ് വരെ രണ്ടു ഗോളിനു മുന്നില്‍നിന്ന ഗോവയെ ഞെട്ടിച്ചുകൊണ്ട് ഇഞ്ചുറി ടൈമില്‍ മൂന്നു ഗോള്‍ നേടി മുംബൈ സിറ്റി 3-2ന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി.
ഈ സീസണില്‍ എഫ്സി ഗോവയുടെ ഇതുവരെയുള്ള യാത്ര മികച്ച രീതിയിലായിരുന്നു. 24 കളിയില്‍ 14 ജയവും ആറു സമനിലയുമായിരുന്നു. നാലു തോല്‍വി മാത്രമേ നേരിടേണ്ടിവന്നിട്ടുള്ളൂ. മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെങ്കിലും ആദ്യപാദത്തിലെ അപ്രതീക്ഷിത തോല്‍വി മനോലോ മാർക്വസിന്‍റെ ഗോവയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഈ ആഘാതത്തില്‍നിന്ന് മുക്തരായി ഫൈനലിലെത്തണമെങ്കില്‍ വൻ ജയം നേടിയേ തീരൂ. ഗോവയ്ക്കു കടുപ്പമാണെങ്കില്‍ മുംബൈ സിറ്റിക്ക് സമനില മതിയാകും ഫൈനലിലെത്താൻ. ഗോവയ്ക്കു രണ്ടു ഗോളിനു ജയിക്കണം. ഒരു ഗോള്‍ നേടിയാല്‍ എക്സ്ട്രാ ടൈമിലേക്കു കളി നീട്ടാം.
പരിക്കേറ്റ മുഹമ്മദ് യാസിർ ഇല്ലാതെയാകും മാർക്വസ് ഇന്ന് ടീമിനെ ഒരുക്കുക. പകരം ഉദാന്ത സിംഗ് എത്തിയേക്കും. ഒരു മത്സരത്തിലെ വിലക്കിനുശേഷം ജോർജ് പെരേര ഡിയസ് തിരിച്ചെത്തുന്നതോടെ ക്രാറ്റ്കിയുടെ മുന്നേറ്റനിര ശക്തമാകും.