അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയില്‍ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പലസ്തീൻ പതാക ഉയർത്തി വിദ്യാർഥികള്‍.
യുഎസ് പതാകയോ സന്ദർശനം നടത്തുന്ന പ്രമുഖ വിദേശ രാജ്യങ്ങളുടെ പതാകകള്‍ക്കോ വേണ്ടി നീക്കിവച്ചിരിക്കുന്ന ജോണ്‍ ഹാർവാർഡ് സ്റ്റാച്യുവിലായിരുന്നു ശനിയാഴ്ച പ്രതിഷേധ പ്രകടനം. അതേസമയം, അമേരിക്കയിലാകമാനം പടർന്നുപിടിക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ എണ്ണം 900 കടന്നു.
ജോണ്‍ ഹാർവാർഡിൻ്റെ പ്രതിമയ്ക്ക് മുകളില്‍ മൂന്ന് വിദ്യാർഥികള്‍ പലസ്തീൻ പതാക ഉയർത്തുന്ന വീഡിയോ ഇൻ്റർനെറ്റില്‍ വൈറലായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് (പ്രാദേശിക സമയം) ശേഷമായിരുന്നു സംഭവം. ഹാർവാർഡ് പോലീസിന്റെ നിർദേശ പ്രകാരം, പതാക എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം തുടരുകയാണ്. പലസ്തീൻ പതാക നീക്കം ചെയ്യുമ്ബോള്‍ ‘ഫ്രീ പലസ്തീൻ’ മുദ്രാവാക്യങ്ങള്‍ വിദ്യാർഥികള്‍ മുഴക്കിയിരുന്നു. അതിനുപുറമെ ഒരു വിദ്യാർഥി അഴിച്ചുമാറ്റിയ പതാക തട്ടിയെടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
പതാക ഉയർത്തിയത് സർവകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്നും അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ അച്ചടക്ക നടപടിക്ക് വിധേയരാകുമെന്നും ഹാർവാർഡ് വക്താവ് പ്രതികരിച്ചു. കൂടാതെ ബിരുദ സർട്ടിഫിക്കേറ്റ് തടഞ്ഞുവയ്ക്കുമെന്ന ഭീഷണിയും അധികൃതർ നടത്തിയതായി ബിരുദ വിദ്യാർഥികള്‍ പറഞ്ഞു. നോർത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഇൻഡ്യാന യൂണിവേഴ്‌സിറ്റി, സെൻ്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പ്രതിഷേധങ്ങളെ തുടർന്ന് 275-ലധികം വിദ്യാർഥികളെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
2024 ഏപ്രില്‍ 18ന് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധപ്രകടനം നടത്തിയ നൂറിലധികം വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രക്ഷോഭം പടർന്നുപിടിച്ചത്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തില്‍ ഉടൻ വെടിനിർത്തല്‍ ആവശ്യപ്പെട്ടാണ് വിദ്യാർഥികള്‍ സമരം ചെയ്യുന്നത്. കൂടാതെ, ഇസ്രയേല്‍ സൈന്യവുമായി ബന്ധപ്പെട്ട കമ്ബനികളിലെ യൂണിവേഴ്സിറ്റി ആസ്തികള്‍ വിറ്റഴിക്കണമെന്നും യുഎസ് സൈന്യം ഇസ്രയേലിന് നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരണമെന്ന അഭ്യർത്ഥന വൈറ്റ് ഹൗസ് ഞായറാഴ്ച പുറപ്പെടുവിച്ചിരുന്നു. എന്നാ ചിലയിടങ്ങളില്‍ ഇസ്രയേലി അനുകൂലികളും പലസ്തീൻ അനുകൂല പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.