പറ്റ്ന: ബിഹാറിലെ കിഷൻഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. ഷേർ സിംഗ് (55), ആകാശ് സിംഗ് (27), ബ്രിജ്‌ലാല്‍ സിംഗ് (30), ഷയാമു സിംഗ് (25) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് കിഷൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്.
ബൊലേറോ ക്യാമ്ബർ വാനില്‍ കയറ്റിക്കൊണ്ടുപോയ യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മർദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തില്‍ കയറി ഇവർ കടന്നുകളഞ്ഞു. തുടർന്ന് വീട്ടിലെത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടൻ തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഐപിസി 363, 366, 376 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസെടുക്കുകയും ചെയ്തു. പ്രതികള്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശികളാണ്. നാടോടികള്‍ പോലെയാണ് ഇവർ ജീവിക്കുന്നതെന്നും പോലീസ് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു