ചെന്നൈ: തമിഴ്‌നാട് – ശ്രീലങ്ക കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ആണ് മേയ് 13-ന് പുനരാരംഭിക്കുക.
13-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെടുക. ഇതിനു മുന്നോടിയായി മേയ് പത്തിന് കപ്പല്‍ നാഗപട്ടണം തുറമുഖത്ത് നങ്കൂരമിടും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് സര്‍വീസ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീടുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഒക്ടോബര്‍ 20-ന് സര്‍വീസ് നിര്‍ത്തി.
അന്തമാനില്‍ നിര്‍മിച്ച ‘ശിവഗംഗ’ കപ്പലാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തുക. താഴത്തെ ഡെക്കില്‍ 133 സീറ്റും മുകളിലത്തെ ഡെക്കില്‍ 25 സീറ്റും ഉണ്ടാകും. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍ തുറയിലേക്കുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാനും ചരിത്രപരമായ ബന്ധം അടുത്തറിയാനും കപ്പല്‍ സര്‍വീസ് അവസരമൊരുക്കും. 5000 രൂപ മുതല്‍ 7000 രൂപവരെയായിരിക്കും നിരക്ക്. പുറമെ, ജി.എസ്.ടി.യും നല്‍കണം.
ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ പാസ്‌പോര്‍ട്ട് മാത്രം മതിയാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ സൗകര്യമുണ്ട്. 1982-ല്‍ ശ്രീലങ്കയിലുണ്ടായ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നാണ് രാമേശ്വരത്തിനും വടക്കന്‍ ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിലുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പിന്നീട് രണ്ടാം യു.പി.എ. സര്‍ക്കാര്‍ തൂത്തുക്കുടി-കൊളംബോ കപ്പല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അഞ്ചുമാസത്തിനകം നിര്‍ത്തുകയായിരുന്നു.