തൃശൂർ: ഇന്നലെ കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്‌ണപ്രിയ (24), മകള്‍ പൂജിത (ഒന്നര ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ തിരിച്ചറിയല്‍ കാർഡ് പൊലീസിന് ലഭിച്ചു.
കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ കൃഷ്‌ണപ്രിയ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് കുഞ്ഞിനെയും കൂട്ടി ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ടത്. രാത്രിയായിട്ടും ഇവരെ കാണാതായതോടെ യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കി.
ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴയില്‍ കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഇതിന് സമീപത്ത് നിന്ന് ലഭിച്ച ബാഗില്‍ കൃഷ്‌ണപ്രിയയുടെ ഐഡി കാർഡ് ഉണ്ടായിരുന്നു. അന്തിക്കാട് എസ്‌ഐ പ്രവീണിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹം കരയ്‌ക്ക് കയറ്റിയത്.
ഇന്നലെ കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊറ്റാളിക്കാവ് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സുവിഷത്തില്‍ സുനന്ദ വി ഷേണായി (78), മകള്‍ ദീപ വി ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
സുനന്ദയുടെ മൃതദേഹം ഡൈനിംഗ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയുടെ ഭാര്യയാണ് സുനന്ദ. ദീപ അവിവാഹിതയാണ്. മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്നാണ് നാട്ടുകാർ പറയുന്നത്. പത്ത് വർഷത്തോളമായി ഇവർ കണ്ണൂരിലാണ് താമസം. നാട്ടുകാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. മൂന്ന് ദിവസം മുമ്ബ് വോട്ട് ചെയ്യാനായി ഇവർ പോയിരുന്നു. അതിന് ശേഷം ഇവരെ ആരും പുറത്ത് കണ്ടിട്ടില്ല. രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു.