തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശയാത്രയ്ക്കായി ചെലവാക്കിയത് സ്വന്തം പണമെന്ന് സംസ്ഥാന സർക്കാർ.
വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിനാണ് ഉത്തരം. യാത്രയില്‍ സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല എന്നും യാത്രയ്ക്കായി സർക്കാർ ഖജനാവില്‍നിന്നു പണം മുടക്കിയിട്ടില്ലെന്നുമാണ് സർക്കാർ പറയുന്നത്.
12 ദിവസങ്ങളിലായി ദുബായ്, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനുമുണ്ടായിരുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിന്റെയും കെ.ബി.ഗണേഷ് കുമാറിന്റെയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നു വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമ്ബോള്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് ചർച്ചാവിഷയമായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്പോണ്‍സർഷിപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി.