ന്യൂഡല്‍ഹി: 2019ലെ ബലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തുന്നതിന് മുമ്ബ് പാകിസ്ഥാനെ അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കർണാടക ബഗല്‍കോട്ടിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നില്‍ നിന്ന് ആക്രമിക്കുന്നതില്‍ അല്ല മറിച്ച് നേർക്കുനേർ യുദ്ധം ചെയ്യുന്നതിലാണ് മോദി വിശ്വസിക്കുന്നതെന്ന് റാലിയില്‍ അദ്ദേഹം പറഞ്ഞു.
‘മാദ്ധ്യമങ്ങളെ വിളിച്ച് വ്യോമാക്രമണത്തെക്കുറിച്ച് വിവരം നല്‍കാൻ ഞാൻ സേനയ്ക്ക് നിർദേശം നല്‍കി. എന്നാല്‍ അതിനുമുൻപ് പാകിസ്ഥാനെ ഫോണില്‍ വിളിച്ച് വിവരം നല്‍കുമെന്നും ഞാൻ പറഞ്ഞു. എന്നാല്‍ ഫോണില്‍ അവരെ കിട്ടിയില്ല. സേനയോട് കാത്തിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. തുടർന്ന് പാകിസ്ഥാനെ വിവരമറിയിച്ചതിനുശേഷമാണ് അന്നുരാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞത്. മോദി ഒരുകാര്യവും ഒളിച്ചുവയ്ക്കില്ല. ഒളിഞ്ഞിരുന്ന് ആക്രമിക്കുകയുമില്ല. എല്ലാകാര്യവും നേരിട്ടാണ് ചെയ്യുന്നത്’- മോദി വ്യക്തമാക്കി.
രാജ്യത്തെ നിരപരാധികളായ ആളുകളെ കൊല്ലാൻ ശ്രമിക്കുന്നവർക്ക് മോദി മുന്നറിയിപ്പും നല്‍കി. ഇത് പുതിയ ഭാരതമാണ്. ശത്രുപാളയത്തില്‍പ്പോയി കൊല്ലാനും മടിക്കില്ല. പാകിസ്ഥാനിലെ ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ പലരും കരുതിയത് അത് കർണാടകയിലെ ബാഗല്‍കോട്ടിലാണ് നടന്നതെന്നാണ്. തുടർന്ന് പത്രസമ്മേളനം നടത്തി എല്ലാവരെയും വിവരമറിയിക്കുകയായിരുന്നുവെന്നും മോദി വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്ബിന് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തുകയായിരുന്നു.