അബുദാബി: എമിറേറ്റിലെ സി.എസ്.ഐ വിശ്വാസ സമൂഹത്തിന് നാലര പതിറ്റാണ്ടിന്റെ സ്വപ്ന സാക്ഷാത്കാരം. അബുദാബിയിലെ ആദ്യ സി.എസ്.ഐ ദേവാലയം ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നു.
വൈകീട്ട് 4.30 ന് സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാ ശുശ്രൂഷയോടെയായിരുന്നു ദേവാലയം ആരാധകർക്കായി തുറന്നുകൊടുത്തത്. ഇടവക വികാരി ലാല്‍ജി എം.ഫിലിപ്പ്, മുൻവികാരി സോജി വർഗീസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ബിഷപ്പ് ആദ്യ ആരാധന അർപ്പിച്ചതിനുശേഷം വിശുദ്ധ സംസർഗ ശുശ്രൂഷ അനുഷ്ഠിച്ചു. 1000 ത്തോളം പേർ ചടങ്ങില്‍ പങ്കെടുത്തു. ലോക സമാധാനത്തിനുവേണ്ടിയുള്ള പ്രാർഥനയുടെ പ്രതീകമെന്നോണം ബിഷപ്പും സ്വാമി ബ്രഹ്മവിഹാരി ദാസും അബ്ദുല്ല അല്‍ തുനൈജി, അഹ്മദ് അല്‍ മൻസൂരി എന്നിവർ ചേർന്ന് ദേവാലയ മുറ്റത്ത് ഒലിവ് തൈ നട്ടു. പ്രധാന കവാടത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ച ശിലാഫലകം വിശിഷ്ടാതിഥികള്‍ അനാച്ഛാദനം ചെയ്തു. വികാരിമാരെയും സഹവികാരികളെയും സമാപന സമ്മേളനത്തില്‍ ആദരിച്ചു. സഭാവിശ്വാസികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30 നാണ് ഇവിടെ കുർബാന.
അബുദാബി അബുമുറൈഖയിലെ കള്‍ചറല്‍ ഡിസ്ട്രിക്ടില്‍ ‘ബാപ്സ്’ ഹിന്ദു ക്ഷേത്രത്തിന് അഭിമുഖമായാണ് സി.എസ്.ഐ ദേവാലയം നിർമിച്ചിരിക്കുന്നത്. മതസാഹോദര്യത്തിന്റെ പ്രതീകങ്ങളായാണ് ഇരുദേവാലയങ്ങളും നിലകൊള്ളുന്നത്. ഇടവകാംഗങ്ങളുടെ 45 വർഷത്തെ സ്വപ്നമാണ് ഇതോടെ സഫലമായത്. കാവല്‍ മാലാഖയുടെ ചിറകുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കവാടത്തിന്റെ രൂപകല്‍പന. അഷ്ടബുജ മാതൃകയിലാണ് നിർമിതി. ഏകദേശം 900 പേർക്ക് ഇവിടെ ഒരേ സമയം ആരാധന നടത്താം. യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ അനുവദിച്ച 4.37 ഏക്കർ സ്ഥലത്ത് 12,000 ചതുരശ്രയടി വിസ്തീർണത്തില്‍ 1.1 കോടി ദിർഹം ചെലവിലാണ് ദേവാലയം നിർമ്മിച്ചത്.