തിരുവനന്തപുരം : മേയ് പകുതിയോടെയെങ്കിലും വേനല്‍ മഴ എത്തിയില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിക്കു പുറമെ കേരളം കുടിവെള്ള ക്ഷാമത്തിലേക്കും നിങ്ങും.
നിലവില്‍ സംസ്‌ഥാനത്തെ ജലസേചന, വാട്ടര്‍ അതോറിറ്റി ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളമുണ്ടെങ്കിലും മഴ വൈകിയാല്‍ സ്‌ഥിതി ഗുരുതരമാകുമെന്നാണു വാട്ടര്‍ അതോറിറ്റിയുടെ വിലയിരുത്തല്‍. കുടിവെള്ളക്ഷാമത്തിനു പുറമേ കൃഷി നശിക്കുന്ന അവസ്‌ഥയുമുണ്ടാകും. 2016ല്‍ വലിയ വരള്‍ച്ച നേരിട്ടിരുന്നെങ്കിലും ഇത്രത്തോളം രൂക്ഷമായിരുന്നില്ലെന്നു കാലവസ്‌ഥാവിദഗ്‌ധര്‍ വ്യക്‌തമാക്കുന്നു.
സംസ്‌ഥാനത്തെ 20 ജലസേചന ഡാമുകളുടെ പരമാവധി സംഭരണശേഷി 1528 ദശലക്ഷം ക്യുബിക് മീറ്ററാണ്. മേയ് രണ്ടു വരെയുള്ള കണക്കനുസരിച്ച് 480 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം മാത്രമേ ബാക്കിയുള്ളു. കഴിഞ്ഞവര്‍ഷം ഇതേസമയം 401 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മേയ് പകുതിയോടെ മഴ ലഭിച്ചതിനാല്‍ പ്രതിസന്ധിയുണ്ടായില്ല.
ഈ വര്‍ഷം ഏപ്രിലില്‍ വേനല്‍മഴ കുറഞ്ഞതാണു പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഗ്രാമപ്രദേശങ്ങള്‍ കുടിവെള്ള ക്ഷാമത്തിലാണ്. മിക്കവാറും കിണറുകള്‍ വറ്റി. ഇതോടെ വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നതു കൂടിയിട്ടുണ്ട്. എന്നാല്‍, ആവശ്യത്തിനു വെള്ളം നല്‍കാനുള്ള സ്രോതസ് ഇല്ല എന്നതാണ് ജലഅതോറിറ്റിയെ വലയ്‌ക്കുന്നത്. കേരളത്തില്‍ പേപ്പാറ ഡാം മാത്രമാണ് ജല അതോറിറ്റിക്ക് സ്വന്തമായുള്ളത്. ഇവിടെ നിലിവല 99.25 ക്യുബിക്ക് മീറ്റര്‍ വെള്ളമാണുള്ളത്.
ഇത് ജൂണ്‍ 10-15 വരെ തിരുവനന്തപുരത്തെ ആവശ്യങ്ങള്‍ക്കു മതിയാകും. എന്നാല്‍ അതിനിടയില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടും. മറ്റിടങ്ങളില്‍ ജലസേചന വകുപ്പിന്റെ ഡാമുകളില്‍ നിന്നാണ് കുടിവെള്ളത്തിനുള്ള വെള്ളം ജലഅതോറിറ്റി കണ്ടെത്തുന്നത്.
ഡാമുകള്‍- ശേഷിക്കുന്ന ജലം
നെയ്യാര്‍ (തിരുവനന്തപുരം): 40%
കല്ലട (കൊല്ലം): 42%
മലമ്ബുഴ (പാലക്കാട്): 15%
ചുള്ളിയാര്‍ (പാലക്കാട്): 8%
മീങ്കര (പാലക്കാട്): 19%
കാഞ്ഞിരപ്പുഴ (പാലക്കാട്): 18%
പോത്തുണ്ടി (പാലക്കാട്): 17%
മലങ്കര (ഇടുക്കി): 96%
മംഗലം (പാലക്കാട്): 13%
വാളയാര്‍ (പാലക്കാട്): 17%
ചിമ്മിനി (തൃശൂര്‍): 8%
വാഴാനി (തൃശൂര്‍): 20%
കാരാപ്പുഴ (വയനാട്): 38%
ശിരുവാണി (അന്തര്‍സംസ്‌ഥാനം): 38%
കുറ്റ്യാടി (കോഴിക്കോട്): 60%
പീച്ചി (തൃശൂര്‍): 14%