റായ്പൂർ: വീണ്ടും ഷോക്കടിച്ച് കോണ്‍ഗ്രസ്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് ദേശീയ വക്താവ് രാധിക ഖേര പാര്‍ട്ടി അംഗത്വം രാജിവച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളില്‍ തന്നെ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
22 വർഷത്തിലേറെയായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചെന്നും രാധിക ഖേര പറഞ്ഞു. അതെ, ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, പോരാടാന്‍ കഴിയും. അതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. എനിക്കും എന്റെ നാട്ടുകാര്‍ക്കും നീതിക്കായി ഞാന്‍ പോരാടുന്നത് തുടരും. രാമക്ഷേത്രം സന്ദർശിക്കുന്നതില്‍ നിന്നും രാംലല്ലയെ ദർശിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് തന്നെ തടഞ്ഞുവെന്നും അവർ ആരോപിച്ചു. ഇതിന്റെ പേരിലാണ് പാർട്ടിക്കുള്ളില്‍ വിമർശനം നേരിട്ടതെന്നും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും രാധിക ആരോപിച്ചു. കോണ്‍ഗ്രസ് നാഷണല്‍ മീഡിയ കോ-ഓഡിനേറ്റര്‍ കൂടിയാണ് രാജിവച്ച രാധിക ഖരെ.
വളരെ വേദനയോടെയാണ് കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. മറ്റുള്ളവരുടെ നീതിക്ക് വേണ്ടി എപ്പോഴും പോരാടിയിട്ടുണ്ട്. എന്നാല്‍ എന്റെ സ്വന്തം നീതിയുടെ കാര്യം വന്നപ്പോള്‍ പാർട്ടിയില്‍ ഞാൻ പരാജയപ്പെട്ടു. ഒരു സ്ത്രീ എന്ന നിലയിലും ശ്രീരാമ ഭക്ത എന്ന നിലയിലും ഞാൻ വളരെയധികം വേദനിക്കുന്നുവെന്നും അവർ പറഞ്ഞു. താൻ ഒരിക്കലും പാർട്ടിയുടെ അതിരുകള്‍ ലംഘിച്ചിട്ടില്ലെന്നും സനാതന ധർമ്മത്തിന്റെ അനുയായിയാണെന്നും ഖേര ആവർത്തിച്ചു.