എ ടി എം മെഷീനുകള്‍ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പുമായി സംഘങ്ങള്‍ സജീവമാകുന്നു. ‘എടിഎം കാർഡ് ട്രാപ് സ്‌കാം’ എന്ന പേരിലാണ് പുതിയ തട്ടിപ്പ് അറിയപ്പെടുന്നത്.
പണമെടുക്കാനെത്തുന്ന ഉപഭോക്താവിന്റെ എടിഎം കാർഡ് മെഷീനുകളില്‍ കുടുക്കിയശേഷം രഹസ്യവിവരങ്ങള്‍ കൈക്കലാക്കുന്നതാണു സംഘങ്ങളുടെ രീതി. നിരവധി പേർക്കാണ് ഇത്തരത്തില്‍ പണം നഷ്ടമാകുന്നത്.
അധികം തിരക്കില്ലാത്ത എടിഎം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്. എടിഎം മെഷീനിലെ കാർഡ് റീഡർ തകരാറിലാക്കുകയോ കാർഡുകള്‍ കുടുങ്ങുന്ന തരത്തില്‍ എന്തെങ്കിലും കൃത്രിമം ഉണ്ടാക്കുകയോ ചെയ്യലാണ് സംഘങ്ങളുടെ ആദ്യപണി. പിന്നാലെ പണമെടുക്കാൻ വരുന്നയാളുടെ കാർഡ് മെഷീനില്‍ കുടുങ്ങുന്നതോടെ സംഘാംഗങ്ങളില്‍ ആരെങ്കിലും സഹായിക്കാനെന്ന മട്ടിലെത്തും. അവരുടെ സാന്നിധ്യത്തില്‍ രഹസ്യ പിൻ നമ്ബർ എന്റർ ചെയ്യാനുള്ള തരത്തിലേക്ക് ഉപഭോക്താവിനെ വിശ്വാസത്തിലെടുക്കുകയാണ് അടുത്ത നീക്കം.
ഏറ്റവുമൊടുവില്‍ കുടുങ്ങിയ കാർഡ് ഉപേക്ഷിച്ച് പോകാനുള്ള നിലയിലേക്ക് അവർ കാര്യങ്ങളെ അവതരിപ്പിക്കും. ബാങ്കില്‍നിന്ന് ആളെത്തിയാല്‍ മാത്രമേ കാർഡ് തിരിച്ചെടുക്കാൻ സാധിക്കുവെന്ന കാര്യമാണ് അതിനായി പലപ്പോഴും ഇക്കൂട്ടർ പറയുന്നത്. ഉപഭോക്താവ് കാർഡ് ഉപേക്ഷിച്ച് പോയാല്‍ പിൻ നമ്ബർ ഉപയോഗിച്ച് അക്കൗണ്ട് കാലിയാക്കുന്നതാണ് പ്രവർത്തന രീതി.
തട്ടിപ്പില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം?
കാർഡ് സ്ലോട്ടിന് ചുറ്റും അസാധാരണമായ എന്തെങ്കിലും സംശയാസ്പദമായ രീതിയില്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. പിൻ നമ്ബർ എന്റർ ചെയ്യുന്ന ഭാഗങ്ങളില്‍ ക്യാമറകള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നും നിരീക്ഷിക്കുക. അഥവാ കാർഡ് കുടുങ്ങിയാല്‍ അപരിചിതരെ ആശ്രയിക്കുന്നതിന് പകരം ബാങ്കിലേക്ക് നേരിട്ട് ബന്ധപ്പെടുക. ബാങ്ക് ഉദ്യോഗസ്ഥരോട് പോലും രഹസ്യ പിൻ നമ്ബർ പങ്കുവക്കരുത്. സാധാരണഗതിയില്‍ ഉദ്യോഗസ്ഥർ പിൻ നമ്ബറുകള്‍ ചോദിക്കില്ല.
കാർഡ് കുടുങ്ങിയാല്‍, ഉപഭോക്തൃസേവന നമ്ബറിലോ അല്ലെങ്കില്‍ ബാങ്കിൻ്റെ ഔദ്യോഗിക ആപ്പ് ഉപയോഗിച്ചോ ബന്ധപ്പെടാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും എ ടി എം തിരഞ്ഞെടുക്കുമ്ബോള്‍ സുരക്ഷാ ക്യാമറയുള്ള, ജനവാസ മേഖലയിലുള്ളവ കണ്ടെത്താൻ പരിശ്രമിക്കുക. ബാങ്ക് പ്രവർത്തനസമയമാണ് കൂടുതല്‍ അനുയോജ്യം. എടിഎമ്മില്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ ബാങ്ക് അധികാരികളെ അറിയിക്കുക.