റിയാദ്: സൗദി അറേബ്യയിലെ റെസ്റ്റോറൻ്റുകള്‍ക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു. സൗദി മുനിസിപ്പല്‍ മന്ത്രാലയത്തിന്റേതാണ് തീരുമാനം.
റിയാദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശം. പുതിയ നിർദേശം പ്രകാരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടം സ്ഥാപന ഉടമക്ക് ട്രാക്ക് ചെയ്യാനാകും വിധം സംവിധാനമുണ്ടാകണം. വസ്തുക്കളുടെ കാലാവധിയും സപ്ലൈയറുടെ വിശദാംശങ്ങളും ചോദിക്കുമ്ബോള്‍ നല്‍കാനും ഉടമക്ക് കഴിയണം. ഇതിന് സാധിക്കും വിധത്തില്‍ സ്ഥാപനത്തില്‍ ക്രമീകരണമുണ്ടാക്കാനാണ് നിർദേശം. അതായത് ഒരു ഭക്ഷത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എവിടെ നിന്നും എത്തിച്ചു, ആര് നല്‍കി, എത്ര അളവിലാണ് നല്‍കിയത്, ഉത്പന്നം സപ്ലൈ ചെയ്തത് ആരാണ്, പാചകം ചെയ്തത് ആരാണ് എന്നതെല്ലാം കൃത്യമായി അറിയും വിധം സംവിധാനമുണ്ടാക്കണം. ഈ നിർദേശം വൈകാതെ റെസ്റ്റോറൻ്റുകള്‍ക്കും ഭക്ഷണശാലകള്‍ക്കും കൈമാറുമെന്ന് സൗദി ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
റിയാദില്‍ ബോട്ടുലിസം ഉള്‍പ്പെടെയുള്ള കാരണത്താല്‍ ഒരാള്‍ മരിക്കുകയും നിരവധി പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. റിയാദിലെ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ബോട്ടുലിസം കാരണം അവശനിലയിലേക്ക് എത്തിയത്. കൃത്യമായ പാചകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ അടച്ചിട്ട പാത്രങ്ങളില്‍ സൂക്ഷിക്കുന്നതോടെ വിഷംവമിപ്പിക്കുന്ന ബാക്ടീരിയകളുണ്ടാകും. ബോട്ടുലിസം ടോക്‌സിൻസ് എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ കഴിക്കുന്നവർക്ക് ആന്തരികമായ അണുബാധയുണ്ടാകുന്നു. ഇത് തളർച്ചയും പക്ഷാഘാതത്തിനോ മരണത്തിനോ കാരണമാകും. കുപ്പികളിലോ പാത്രങ്ങളിലോ ദീർഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണത്തില്‍ നിന്നും ഇവയുണ്ടാകാം. സമയപരിധി കഴിഞ്ഞവയില്‍ നിന്നും ഇത് സംഭവിച്ചേക്കാം. റിയാദില്‍ ഒരാള്‍ മരണപ്പെടുകയും എഴുപതിലേറെ പേർ ആശുപത്രിയിലാവുകയും ചെയ്തതോടെ ആരോഗ്യ മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.