പാലക്കാട്/ പെരിങ്ങോട്ടുകുറുശ്ശി: ഇടവേളകളില്‍ പച്ചക്കറി കൃഷിചെയ്ത് വിളവെടുത്ത് സൗജന്യമായി വിതരണം ചെയ്യുകയാണ് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ ചൂലനൂർ മേപ്പാടത്തില്‍ സമൃദ്ധി ജനകീയക്കൂട്ടായ്മ.
150-ഓളം സജീവ പ്രവർത്തകരുടെ നേതൃത്വത്തില്‍ പന്ത്രണ്ടര ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. 2014-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ കൃഷിരീതി ഇന്ന് മറ്റുള്ളവർക്ക് മാതൃകയാവുകയാണ്.
വെള്ളരി, കുമ്ബളങ്ങ, മത്തൻ, വെണ്ടയ്ക്ക, ചുരയ്ക്ക എന്നിങ്ങനെ എട്ടിലധികം ഇനങ്ങള്‍ ഏഴര ഏക്കറിലാണ് ഇപ്പോള്‍ വിളവെടുത്തിട്ടുള്ളത്. വേനല്‍മഴ പെയ്താല്‍ അഞ്ച് ഏക്കറില്‍ പഴവർഗക്കൃഷി ചെയ്യാനാണ് തീരുമാനം. വിളവെടുത്ത പച്ചക്കറികള്‍ നാട്ടുകാർക്കും മറ്റ് പ്രദേശവാസികള്‍ക്കും അനാഥ-അഗതി മന്ദിരങ്ങള്‍ക്കും ഉള്‍പ്പെടെ സൗജന്യമായി നല്‍കും.
മുന്നൂറിലധികം വീടുകള്‍ക്ക് 10 വർഷമായി സൗജന്യ പച്ചക്കറി എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തരിശായിക്കിടക്കുന്ന അഞ്ചേക്കർ പാട്ടത്തിനെടുത്ത് സമൃദ്ധി ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ നെല്‍ക്കൃഷി ചെയ്യുന്നുണ്ട്. അതില്‍ പാട്ടത്തില്‍നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ചാണ് പച്ചക്കറിക്കൃഷിക്കുള്ള തുക കണ്ടെത്തുന്നത്. ബാക്കി തുക 150-ഓളം പ്രവർത്തകരില്‍നിന്ന് ശേഖരിക്കും. ഒരു തവണ വിളയിറക്കാൻ രണ്ടുലക്ഷം രൂപ ചെലവുവരും.
കാലാവസ്ഥയെ ആശ്രയിച്ചാണ് പെരിങ്ങോട്ടുകുറുശ്ശിയില്‍ കൃഷിയിറക്കുന്നത്. കുഴല്‍ക്കിണർ കുഴിച്ചും കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്. ഫെബ്രുവരിമുതല്‍ ജൂണ്‍വരെയാണ് ഒന്നാംഘട്ട പച്ചക്കറിക്കൃഷി വിളയിറക്കുന്നത്. ജൂണ്‍ 15 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് നെല്‍ക്കൃഷി. പാടശേഖരസമിതി ചെയർമാൻ എ.പി. പ്രമോദിന്റെ സ്ഥലത്താണ് കൃഷി ചെയ്തുവരുന്നത്.