ന്യൂഡല്‍ഹി : മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങള്‍ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരു പോലെ ലഭിച്ചതായി മുൻ സാമ്ബത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ.
ഭവനം, ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ മോദി സർക്കാരിന്റെ വിവിധ പദ്ധതികളില്‍ നിന്ന് ഹിന്ദുക്കളെപ്പോലെ തന്നെ ഇന്ത്യയിലെ മുസ്ലീം സമൂഹവും പ്രയോജനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ അടിസ്ഥാന ആവശ്യങ്ങളുടെ ഗുണമേന്മയും പ്രവേശനക്ഷമതയും കണക്കാക്കുന്ന ബെയർ നെസെസിറ്റീസ് ഇൻഡക്സ് അടിസ്ഥാനമാക്കിയാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ പ്രസ്താവന . 26 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിലെ റിപ്പോർട്ടുകള്‍.
“2012 മുതല്‍ 2018 വരെയുള്ള സൂചികയിലെ വർദ്ധനവ് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെയാണ്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും തുല്യമായി നേട്ടങ്ങള്‍ നല്‍കാൻ മോദി സർക്കാരിന് കഴിഞ്ഞു . രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും നില മെച്ചപ്പെട്ടു ” അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ഒരു പ്രത്യേക സമുദായത്തെ മാത്രം സേവിക്കുകയായിരുന്നില്ലെന്നും, ചില സന്ദർഭങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിച്ചതായും പ്രധാനമന്ത്രിക്ക് സാമ്ബത്തിക ഉപദേശക സമിതി അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു.