തൃശൂർ: മഴയില്‍ അടിമണ്ണ് ഇടിഞ്ഞുതാണ് റോഡുകള്‍ തകരുന്നതിന് പരിഹാരമായ ജിയോസെല്‍ ടാറിംഗ് കേരളത്തിലും. ഉയർന്ന സാന്ദ്രതയുള്ള പോളി പ്രൊപ്പിലിൻ (പ്ളാസ്റ്റിക്) അറകള്‍ ഉറപ്പിച്ച ശേഷമുള്ള ടാറിംഗ് രീതിയാണ്.
തീരദേശ റോഡുകള്‍ക്കും മറ്റു റോഡുകളില്‍ സ്ഥിരമായി വെള്ളക്കെട്ടുള്ളിടത്തും ഈ രീതി ആശ്വാസമാകും. ജിയോ സെല്‍ ടാറിംഗ് യൂറോപ്യൻ രാജ്യങ്ങളില്‍ വ്യാപകമാണ്.
സംസ്ഥാനത്ത് ആദ്യമായി ജിയോ ടെക്‌സ്റ്റൈല്‍ (ജിയോ സെല്‍) ഉപയോഗിച്ചുള്ള റോഡുപണി തൃശൂർ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ കേച്ചേരി ബൈപാസില്‍ പുരോഗമിക്കുന്നു. വിഴിഞ്ഞം ഷിപ്പ് യാർഡിലും ഉപയോഗിക്കും. തേനീച്ചക്കൂടിന്റെ അറകള്‍ പോലുള്ള ജിയോസെല്‍ കള്ളികള്‍ റോഡില്‍ അടുക്കി മെറ്റലും എം സാൻഡും കലർന്ന മിശ്രിത്രം (വെറ്റ്മിക്‌സ് മെക്കാഡം) നിറയ്ക്കും. ഇത് മണ്ണില്‍ ഉറച്ച ശേഷം അതിനുമീതെയാണ് ടാറിംഗ്.
മണ്ണ് ഇടിച്ചുറപ്പിച്ച് ബലപ്പെടുത്തിയ ശേഷമാണ് ജിയോ സെല്ലുകള്‍ വിരിക്കുന്നത്.
കേച്ചേരി ബൈപാസില്‍ മൊത്തം പത്ത് കിലോമീറ്റർ റോഡില്‍ പാടത്തിന് നടുവിലൂടെയുള്ള 1.2 കിലോമീറ്ററിലാണ് ജിയോ സെല്‍ ഉപയോഗിക്കുന്നത്. മഴക്കാലത്ത് ഗതാഗതം തടസപ്പെടുന്ന റോഡാണിത്. സ്ക്വയർ മീറ്ററിന് 650 രൂപ നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്നാണ് കൊണ്ടുവരുന്നത്. 48.59 കോടിയാണ് റോഡിന് ചെലവ്.
സംരക്ഷണഭിത്തിക്കും കരുത്തേകും
ഹൈവേ നിർമ്മാണത്തിന്റെ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്ന എൻജിനിയർമാരുടെ അപ്പക്സ് ബോഡിയായ ഇന്ത്യൻ റോഡ്‌സ് കോണ്‍ഗ്രസ് അംഗീകരിച്ചത്
പാർക്കിംഗ് സ്ഥലങ്ങള്‍, പാലത്തിന്റെ ഭാഗങ്ങള്‍, സംരക്ഷണഭിത്തി എന്നിവ ബലപ്പെടുത്താൻ
ഉപയോഗിക്കാം. ചരിഞ്ഞ റോഡില്‍ മണ്ണൊലിപ്പ് തടയാം
മെറ്റലും ടാറും അടക്കമുള്ള അസംസ്‌കൃതവസ്തുക്കള്‍ കുറയ്ക്കാം. ജിയോസെല്‍ പ്ളാസ്റ്റിക് ഉത്പന്നമാണെങ്കിലും റോഡിന് അടിയിലായതിനാല്‍ മലിനീകരണ പ്രശ്‌നമില്ല
മറ്റ് സ്ഥലങ്ങളില്‍ ഫലപ്രദമായതിനാലാണ് കേരളത്തിലും പരീക്ഷിക്കാൻ തീരുമാനിച്ചത്. വെള്ളക്കെട്ടുണ്ടാകുന്ന റോഡുകള്‍ക്ക് ആശ്വാസമാണ്