തൃശൂർ: കൊടുംചൂടില്‍ ഊട്ടിയും മൂന്നാറും വയനാടും അടക്കമുള്ള ശൈത്യമേഖലയിലേക്ക് വൻ ഒഴുക്കായതോടെ, ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് പകുതിയായി.
തമിഴ്‌നാട്ടില്‍ നിന്ന് അടക്കം ആയിരങ്ങളെത്തുന്ന തൃശൂർ മൃഗശാലയില്‍ ഏപ്രിലില്‍ വരുമാനം പാതിയായി. കഴിഞ്ഞ അവധിക്കാലത്ത് ഏപ്രിലില്‍ മൃഗശാലയില്‍ നിന്ന് മാത്രം ലഭിച്ചത് 14 ലക്ഷത്തിലേറെയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ എട്ടുലക്ഷമായി ചുരുങ്ങി. പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിലും സഞ്ചാരികള്‍ കുറഞ്ഞതായാണ് അനൗദ്യോഗിക വിവരം. പുത്തൂർ സുവോളജിക്കല്‍ പാർക്ക് ഈ വർഷം തുറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകിയേക്കും.
കഴിഞ്ഞ ക്രിസ്മസ് അവധി സീസണില്‍ വിനോദസഞ്ചാരികളുടെ വൻതിരക്കായിരുന്നു. പുത്തൂരിലേക്ക് കൊണ്ടുവരേണ്ടതിനാല്‍ മാസങ്ങളായി തൃശൂർ മൃഗശാലയിലേക്ക് മൃഗങ്ങളെ കൊണ്ടുവരാറില്ല. മൃഗശാല പുത്തൂരിലേക്ക് മാറ്റുമെന്ന പ്രചാരണം ശക്തമായതും സഞ്ചാരികളുടെ കുറവിന് കാരണമായെന്നാണ് വിവരം.
സാംസ്‌കാരിക സമുച്ചയം വരുമോ?
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ തൃശൂരിലെ പുത്തൂർ സുവോളജിക്കല്‍ പാർക്ക് തുറക്കുന്നതോടെ, ചെമ്ബുക്കാവിലെ മൃഗശാലയില്‍ ആധുനിക മ്യൂസിയത്തിന് വഴിയൊരുങ്ങുമെന്ന് പല തവണ പ്രഖ്യാപിച്ചെങ്കിലും നടപടികളായിട്ടില്ല. നാടകങ്ങള്‍ അടക്കമുള്ള കലാസാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനുള്ള സാംസ്‌കാരിക സമുച്ചയമാക്കി മാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു. മ്യൂസിയത്തില്‍ വസ്തുക്കള്‍ പ്രദർശിപ്പിക്കുന്നതിന് ഒട്ടേറെ സൗകര്യക്കുറവുണ്ട്.
2023 ഓണാവധിക്കാലം 7 ദിവസത്തെ വരുമാനം: 8,70,375
2022ലെ ഓണാവധിക്കാലം: 5,99,100
കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ മേയ് പത്ത് വരെ: 25 ലക്ഷം
കൊവിഡിന് മുൻപ് ശരാശരി മാസവരുമാനം: 12 ലക്ഷം
ഡിസംബർ 22 മുതല്‍ 30 വരെ: 5,83,860 രൂപ.
ചരിത്രം കുറിച്ച മൃഗശാല
നഗരമദ്ധ്യത്തില്‍ 13.5 ഏക്കർ വിസ്തൃതിയില്‍ 1885ല്‍ പ്രവർത്തനം ആരംഭിച്ച മൃഗശാല ഇന്ത്യയിലെ പഴക്കമുള്ള ഒന്നാണ്. ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമായി വളർന്ന മൃഗശാല അങ്കണത്തില്‍ പ്രകൃതിചരിത്ര കാഴ്ചബംഗ്ലാവും ശക്തൻതമ്ബുരാൻ അടക്കം ഉപയോഗിച്ചിരുന്ന വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. പാമ്ബുകളെ വളർത്താനായി പ്രത്യേകം തയ്യാറാക്കിയ മ്യൂസിയവുമുണ്ട്.
കഴിഞ്ഞ അവധിക്കാലത്ത് വൻതിരക്കാണ് മൃഗശാലയിലുണ്ടായത്. മറുനാടുകളില്‍ നിന്നുള്ള വിനോദസഞ്ചാരികളും കൂടുതലായെത്തിയിരുന്നു