ഷാർജ: ഡ്രൈവർ കാറില്‍ നിന്നിറക്കാൻ മറന്ന ഏഴു വയസുകാരൻ ദാരുണമായി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവറുടെ കാറില്‍ സ്കൂളിലെത്തിയ ഏഷ്യൻ വംശജനായ കുട്ടിയാണ് ശ്വാസംമുട്ടി മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് അല്‍ ശബ പ്രദേശത്തെ സംഭവം സംബന്ധിച്ച് പൊലീസില്‍ അറിയിപ്പ് ലഭിച്ചത്. സ്കൂളിന് പുറത്ത് പാർക്ക് ചെയ്ത കാറിലാണ് കുട്ടിയുണ്ടായിരുന്നത്. രാവിലെ സ്കൂളിലെത്തിയ കാറില്‍ നിന്ന് മറ്റുള്ളവരെല്ലാം ഇറങ്ങിയപ്പോള്‍ കുട്ടിയെ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. കുട്ടിയെ വൈകുന്നേരം കണ്ടെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കള്‍ കുട്ടിയെ സ്കൂളിലെത്തിക്കാൻ ഒരു വനിതാ ഡ്രൈവർക്ക് കരാർ നല്‍കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഡ്രൈവറെ മരണത്തിന് ഉത്തരവാദിയായി ആരോപിക്കാൻ സന്നദ്ധമാകാത്ത സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ രാജ്യം വിടുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ലൈസൻസില്ലാത്ത ഡ്രൈവർമാരുടെ വാഹനത്തില്‍ കുട്ടികളെ അയക്കുന്നതിന്‍റെ അപകടം തിരിച്ചറിയണമെന്ന് അധികൃതർ ഓർമിപ്പിച്ചു. കുട്ടികളെ കാറില്‍ ഒറ്റപ്പെടുത്തുന്നത് സംബന്ധിച്ച് അധികൃതർ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.