കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണകാരണത്തില്‍ വ്യക്തത വരുത്താൻ സിബിഐ ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്ധോപദേശം തേടി.
സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടം, ഫോറൻസിക് സർജന്റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ വിദ്യാർത്ഥിയുടെ മരണകാരണമെന്നതില്‍ വ്യക്തത വരുത്തുന്നതിനാണ് സിബിഐ എയിംസിനെ സമീപിച്ചിരിക്കുന്നത്. ഇതിനായി ഒരു മെഡിക്കല്‍ ബോർഡ് രൂപീകരിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ പ്രാഥമിക കുറ്റപത്രം സിബിഐ നേരത്തെ ഹെെക്കോടതിയില്‍ ഹാജരാക്കിയിരുന്നു. സിദ്ധാർത്ഥിന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതില്‍ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമായിരുന്നതായി സിബിഐ വ്യക്തമാക്കി. സിദ്ധാർത്ഥിനെ പ്രതികള്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു. കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചായിരുന്നു മർദ്ദനം. സിദ്ധാർത്ഥിന് അടിയന്തര വെെദ്യ സഹായം നല്‍കിയില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
കേസില്‍ പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രതികളായ അരുണ്‍ കേളോത്ത്, എസ്.ഡി. ആകാശ്, ബില്‍ഗേറ്റ് ജോഷ്വ, വി. നസീഫ്, റെഹാൻ ബിനോയ്, ആസിഫ് ഖാൻ, അല്‍ത്താഫ് എന്നിവരുടെ ഹർജിയാണ് പരിഗണിക്കുന്നത്. റാഗിംഗിന്റെ പേരിലുള്ള ക്രൂരമർദ്ദനം, ആത്മഹത്യാ പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.