തിരുവനന്തപുരം: 2024 മാർച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ 99.69 ശതമാനം പേർ വിജയിച്ചു. 99.92 ശതമാനം പേർ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേർ ജയിച്ച റവന്യൂ ജില്ല.
ഈ പട്ടികയില്‍ 99.08 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. 100 ശതമാനം വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല ഒന്നാമതും 99 ശതമാനം വിജയവുമായി ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല അവസാന സ്ഥാനത്തുമായി.
71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 4934 വിദ്യാർഥികള്‍ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികള്‍ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.
892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അണ്‍ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 4,27,105 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.7 ശതമാനത്തോടെ റെക്കോഡ് വിജയമാണ് ഉണ്ടായത്.
വൈകീട്ട് നാല് മണിയോടെ www.result.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം അറിയാം.
ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കൈറ്റിന്റെ ‘സഫലം 2024’ മൊബൈല്‍ ആപ്പിലൂടെയും ഫലമറിയാം. റിസല്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ റിസല്‍ട്ട് ലഭിക്കും.