കൊച്ചി: നർത്തകി മേതില്‍ ദേവികക്കെതിരെ അപകീർത്തി പ്രചരണം നടത്തിയെന്ന പരാതിയില്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) അധ്യാപിക സില്‍വി മാക്സി മേനയ്ക്കെതിരെ എറണാകുളം ജുഡീഷ്യല്‍ മജിസിട്രേറ്റ് കോടതി കേസെടുത്തു.
മേതില്‍ ദേവികയുടെ ദി ക്രോസ്‌ഓവർ എന്ന ഡാൻസ് ഡോക്യുമെന്‍ററി തന്‍റെ നൃത്തരൂപത്തിന്‍റെ മോഷണം ആണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.
മേതില്‍ ദേവികയുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് വിലയിരുത്തിയ കോടതി സില്‍വി മാക്സിയ്ക്ക് സമൻസ് അയക്കാനും നിർദേശം നല്‍കി. കേള്‍വി കുറവുള്ളവർക്ക് കൂടി നൃത്തം മനസിലാക്കാൻ കഴിയുന്ന രീതിയില്‍ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഉപയോഗിച്ചായിരുന്നു ഇതിന് മുൻപ് സില്‍വി നൃത്തരൂപം ഒരുക്കിയത്. എന്നാല്‍ മോഹിനിയാട്ടത്തിന്‍റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണിതെന്നും റിലീസ് ചെയ്യാത്ത തൻ്റെ ഡോക്യുമെന്‍ററിയുടെ ആശയം എന്താണെന്ന് പോലും അറിയാതെയാണ് സില്‍വി മോഷണ ആരോപണം ഉയർത്തുന്നതെന്നും മേതില്‍ ദേവിക കോടതിയെ അറിയിച്ചിരുന്നു.