തെല്‍ അവീവ്: കടുത്ത തീരുമാനങ്ങളുമായി എന്നും സ്വന്തം മുഖം സംരക്ഷിക്കുന്നതില്‍ മിടുക്കനായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് എല്ലാം കൈവിടുന്നു.
വെടിനിർത്തല്‍ നിർദേശത്തിന് ഹമാസ് പച്ചക്കൊടി കാണിക്കുകയും ആഗോള സമ്മർദം ശക്തമാകുകയും ചെയ്തിട്ടും വഴങ്ങാതെ നില്‍ക്കുകയാണ് നെതന്യാഹു. പകരം 15 ലക്ഷത്തോളം ഫലസ്തീനികള്‍ തിങ്ങിക്കഴിയുന്ന റഫയിലേക്ക് ടാങ്കുകള്‍ അയക്കുകയും ചെയ്തു.
അതിർത്തി പിടിച്ച് കൂട്ട ബോംബിങ്ങും തുടരുകയാണ്. ഹമാസിനെ തകർക്കലാണ് ലക്ഷ്യമെന്ന് പറയുമ്ബോഴും ഇതുവരെ മുതിർന്ന നേതാക്കളില്‍ ഒരാളെ പോലും പിടികൂടുകയോ ബന്ദികളെ കണ്ടെത്തുകയോ ചെയ്യാൻ നെതന്യാഹുവിനും സൈന്യത്തിനുമായിട്ടില്ല. ഇതിനിടയില്‍ യുദ്ധം എന്ന് അവസാനിക്കുന്നോ അന്ന് അധികാരനഷ്ടവും സംഭവിക്കുമെന്ന ആധിയാണ് അദ്ദേഹത്തെ തുറിച്ചുനോക്കുന്നത്.
രാജ്യം മൊത്തം എതിരാണെന്നു മാത്രമല്ല, ഭരണകക്ഷിയില്‍ പോലുമുണ്ട് കടുത്ത എതിർപ്പ്. ‘നെതന്യാഹുവിന് അധികാരം നിലനിർത്തലാണ് മുഖ്യമെന്ന്’ ഇസ്രായേലിലെ മുൻ യു.എസ് അംബാസഡർ ഡാനിയല്‍ സി കേർട്സർ പറയുന്നു. 120 അംഗ പാർലമെന്റില്‍ 64 അംഗങ്ങളാണ് നെതന്യാഹുവിനൊപ്പമുള്ളത്. ഗസ്സയില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിന്തുണ പിൻവലിക്കുമെന്ന് തീവ്രവലതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് 14 അംഗങ്ങളുണ്ട്. ഇത്രയും പേർ വിട്ടുപോകുന്നതോടെ നെതന്യാഹു സർക്കാർ പുറത്താകും.