ജീവിതത്തില്‍ നേരിട്ട കടുത്ത ട്രോമയെ അതിജീവിച്ചാണ് തെലങ്കാനയിലെ ആ രണ്ട് പെണ്‍കുട്ടികള്‍ 10ാം ക്ലാസ് പരീക്ഷയെഴുതിയത്.
ഫലം വന്നപ്പോള്‍ രണ്ടുപേർക്കും മികച്ച മാർക്കുണ്ട്. 15 വയസുള്ളപ്പോഴാണ് അതിലൊരു പെണ്‍കുട്ടിയെ സ്വന്തം പിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്. 2023ലായിരുന്നു ആ പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സംഭവം. വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ മുത്തശ്ശി ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയില്‍ പെണ്‍കുട്ടി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തി. ഗർഭം മാസങ്ങള്‍ പിന്നിട്ടതിനാല്‍ അലസിപ്പിക്കാനും സാധിക്കുമായിരുന്നില്ല. ഒടുവില്‍ ഒമ്ബതാം മാസത്തില്‍ പെണ്‍കുട്ടി പ്രസവിച്ചു. കുട്ടിയെ ഓർഫനേജിലേക്ക് മാറ്റി. പെണ്‍കുട്ടി പഠനം തുടർന്നു. 5.6 ജി.പി.എ യോടു കൂടിയാണ് അവള്‍ ഇത്തവണ 10 ാം ക്ലാസ് പാസായത്. കടുത്ത മാനസിക സമ്മർദവും ശാരീരിക പ്രശ്നങ്ങളും പഠിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് പെണ്‍കുട്ടിക്ക് തടസ്സമായില്ല. കുറ്റക്കാരനായ പിതാവിന് കോടതി ജീവപര്യന്തം തടവു വിധിച്ചു. പെണ്‍കുട്ടിക്ക് ഇയാള്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണം.
അമ്മാവനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയാണ് രണ്ടാമത്തേയാള്‍. വിവരമറിഞ്ഞപ്പോള്‍ കുട്ടിയോട് അയിത്തം കല്‍പിച്ചവരെല്ലാം ഇപ്പോള്‍ അഭിനന്ദനവുമായി വീട്ടിലെത്തുകയാണ്. പത്താം ക്ലാസ് പരീക്ഷയില്‍ 9.3 ജി.പി.എയോടു കൂടിയാണ് ഈ മിടുക്കി ഉന്നത വിജയം നേടിയത്.
രണ്ടുപേർക്കും പൊലീസ് ഓഫിസർമാരാകാനാണ് ആഗ്രഹം. നീതി തേടാൻ അവരെ സഹായിച്ചത് മീർപെറ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.