റായ്ബറേലി (യു.പി): ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ നിശിത വിമർശനവുമായി പ്രിയങ്ക ഗാന്ധി.
ഉവൈസി ബി.ജെ.പിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അവർ ആരോപിച്ചു. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കയുടെ വിമർശനം.
‘ഇക്കാര്യം ഞാൻ നിങ്ങളോട് പലപ്പോഴായി പറഞ്ഞതാണ്. അസദുദ്ദീൻ ഉവൈസി ബി.ജെ.പിയുമായി നേരിട്ട് ചേർന്ന് പ്രവർത്തിക്കുകയാണ്. എവിടെയെങ്കിലും ബി.ജെ.പിക്ക് മറ്റു പാർട്ടികള്‍ക്ക് ദോഷകരമാകുന്ന രീതിയില്‍ ആരെയെങ്കിലും രംഗത്തിറക്കണമെന്നുണ്ടെങ്കില്‍ അവിടെയൊക്കെ ഉവൈസിയെത്തി അത് നിർവഹിച്ചുകൊടുക്കുകയാണ്. തെലങ്കാന തെരഞ്ഞെടുപ്പില്‍ അത് വളരെ വ്യക്തമായിരുന്നു.’ -പ്രിയങ്ക പറഞ്ഞു.
റായ്ബറേലിയില്‍ സഹോദരൻ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം റോഡ് ഷോയില്‍ പ്രിയങ്ക പങ്കെടുത്തു. റാലിക്കിടെ കാറിനുമുകളില്‍ കയറിനിന്ന് മൈക്കില്ലാതെ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യുന്ന പ്രിയങ്കയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സന്ധ്യയിലെ ഇരുട്ടില്‍ മൊബൈല്‍ ഫോണ്‍ ടോർച്ചുകളുടെ പ്രഭയിലായിരുന്നു പ്രിയങ്കയുടെ സംസാരം.
യോഗങ്ങളില്‍ ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും പ്രിയങ്ക കടന്നാക്രമിക്കുന്നു. ‘ബി.ജെ.പി മതം, ജാതി, അമ്ബലം-പള്ളി തുടങ്ങിയവയെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളെക്കുറിച്ച് അവർ ഒന്നും മിണ്ടുന്നില്ല. റായ്ബറേലിയിലെ ജനങ്ങളും കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. അതൊരു പുതുയുഗത്തില്‍ പ്രവേശിക്കുകയാണിപ്പോള്‍. ഒരിക്കല്‍കൂടി ആ നേതൃത്വത്തിന് ഒരുങ്ങിയിരിക്കുകയാണ് റായ്ബറേലി മണ്ഡലം’ -പ്രിയങ്ക പറഞ്ഞു.