എത്ര സമ്മർദമുണ്ടായാലും സ്വയം പ്രതിരോധിക്കുന്നതില്‍ നിന്ന് ഇസ്രാഈലിനെ തടയാനാകില്ല. യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കും വരെ ആക്രമണം തുടരും. എണ്‍പത് വർഷം മുമ്ബ് നടന്ന ഹോളോകോസ്റ്റില്‍ നശിപ്പിക്കാൻ വന്നവരുടെ മുന്നില്‍ യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു. അന്ന് ഒരു രാജ്യവും ഞങ്ങളുടെ സഹായത്തിനെത്തിയില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
ഇസ്രാഈലിനെ പിന്നിലാക്കാനാവില്ലെന്ന് ശത്രുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു. തങ്ങള്‍ ശക്തരാണ്, ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ഒരു ലക്ഷത്തോളം ആളുകളോട് റഫ വിട്ടുപോകാൻ ഇസ്രാഈല്‍ ആവശ്യപ്പെട്ടിരുന്നു.
ഹമാസിനെതിരെ വിജയം കൈവരിക്കാൻ ഇസ്രാഈല്‍ റഫയ്ക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കുകയാണ്.
റഫയില്‍ ഇസ്രാഈല്‍ ഒരു വലിയ ഓപ്പറേഷൻ ആരംഭിച്ചാല്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കാനിടയുണ്ടെന്ന് അമേരിക്കയും മറ്റ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗസ്സയിലെ മറ്റ് പ്രദേശങ്ങളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളാല്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ നേരത്തെ റഫ നഗരത്തില്‍ അഭയം പ്രാപിച്ചിരുന്നു. ഇതോടെ നഗരത്തിലെ ജനസംഖ്യ ഏകദേശം 1.4 ദശലക്ഷമായി വർധിച്ചതായി കണക്കാക്കപ്പെടുന്നു. ശക്തമായ സൈനിക ആക്രമണമുണ്ടായാല്‍ ഇനി എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികള്‍ ചോദിക്കുന്നത്. ഒക്‌ടോബർ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 34,904 പേർ കൊല്ലപ്പെടുകയും 78,514 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.