വാഷിങ്ടണ്‍: മനുഷ്യമസ്തിഷ്കത്തില്‍ ആദ്യമായി ഘടിപ്പിച്ച തങ്ങളുടെ ‘ടെലിപ്പതി’ എന്ന ചിപ്പ് ചില സാങ്കേതികപ്രശ്നങ്ങള്‍ നേരിട്ടെന്ന് വെളിപ്പെടുത്തി ന്യൂറാലിങ്ക് കമ്ബനി.
മനുഷ്യർ ചിന്തിക്കുന്നതെല്ലാം കംപ്യൂട്ടറിലേക്കോ ഫോണുകളിലേക്കോ പകർത്തുകയെന്ന ലക്ഷ്യത്തോടെ ജനുവരിയിലാണ് നൊലാൻഡ് അർബാഗ് എന്നയാളില്‍ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് കമ്ബനി ചിപ്പ് ഘടിപ്പിച്ചത്. മസ്തിഷ്കത്തില്‍ ചിപ്പുമായി അർബാഗ് 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കമ്ബനിയുടെ വെളിപ്പെടുത്തല്‍.
ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യ ആഴ്ചകളില്‍ ചിപ്പിന് സാങ്കേതികപ്രശ്നങ്ങളുണ്ടായെന്നും ശരിയായ രീതിയില്‍ പ്രവർത്തിച്ചില്ലെന്നും കമ്ബനി പറയുന്നു. ചെറിയ ഇലക്‌ട്രോഡുകള്‍ ഉപയോഗിച്ചാണ് ചിപ്പിന്റെ പ്രവർത്തനം. എന്നാല്‍, മസ്തിഷ്കവുമായി ബന്ധിപ്പിച്ച ഇലക്‌ട്രോഡുകളടങ്ങിയ ചില അതിസൂക്ഷ്മനാരുകള്‍ കോശങ്ങളില്‍നിന്ന് പിൻവാങ്ങിയതാണ് ബുദ്ധിമുട്ടുകള്‍ക്ക് കാരണം. ഈ സമയം ഉപകരണത്തില്‍നിന്ന് ലഭിക്കുന്ന ഡേറ്റയുടെ അളവ് കുറഞ്ഞതായും ഇതോടെ ചിപ്പിന്റെ വേഗവും കൃത്യതയും അളക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടെന്നും കമ്ബനി ബ്ലോഗ്പോസ്റ്റില്‍ പറയുന്നു. എന്നാല്‍, എത്ര നാരുകള്‍ക്ക് തകരാറുണ്ടായെന്ന് കമ്ബനി പറയുന്നില്ല. അല്‍ഗൊരിതം മാറ്റി ഈ പ്രശ്നം പരിഹരിച്ചതായി ന്യൂറാലിങ്ക് പറഞ്ഞു. സാധാരണദിവസങ്ങളില്‍ എട്ടുമണിക്കൂർവരെ അർബാഗ് ചിപ്പുപയോഗിക്കുന്നുണ്ടെന്നും വാരാന്തത്തില്‍ അത് 10 മണിക്കൂർവരെ നീളുമെന്നും കമ്ബനി പറയുന്നു.
1024 ഇലക്‌ട്രോഡുകളടങ്ങിയ മനുഷ്യതലനാരുകളെക്കാള്‍ നേർത്ത 64 നാരുകളാണ് ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പിലുള്ളത്. പക്ഷാഘാതം, പാർക്കിൻസണ്‍ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവർക്കും അംഗപരിമിതിയുള്ളവർക്കും അവരുടെ ചിന്തകളുപയോഗിച്ച് വേഗത്തില്‍ ടൈപ്പ് ചെയ്യാനും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ചിപ്പിലൂടെ കഴിയുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.