മദ്യവില്‍പ്പന ശാലയ്‌ക്കെതിരെ സമരം ചെയ്ത എല്‍കെജിക്കാരന്റെ പ്രതിഷേധത്തില്‍ ഇടപെട്ട് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് അസാമാന്യ ധൈര്യത്തിന്റെ കഥ പുറത്തുവന്നത്.
അഞ്ചുവയസുകാരനായ അഥർവ ദീക്ഷിതിന്റെ സ്കൂളിന് സമീപത്തുണ്ടായിരുന്ന മദ്യവില്‍പ്പന ശാലയക്കെതിരെയായിരുന്നു പ്രതിഷേധം.
സ്കൂളില്‍ നിന്ന് 20 മീറ്റർ മാത്രം അകലെയായിരുന്നു മദ്യശാല. നിയമം ലംഘിച്ച് രാവിലെ ആറു മണി മുതലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇതോടെ പ്രദേശത്ത് രാവിലെ മുതല്‍ മദ്യപന്മാർ തമ്ബടിച്ച് പ്രദേശവാസികളെയും സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെയും ശല്യപ്പെടുത്തിയിരുന്നു. അഥർവയെയും ചിലർ പേടിപ്പിച്ചു. ഇതോടെ കുട്ടി സ്കൂളില്‍ പോകാൻ തന്നെ ഭയപ്പെട്ടു. കിൻഡർഗാർട്ടൻ മുതല്‍ 9-ാം ക്ലാസുവരെയുള്ള സ്കൂളില്‍ 475 കുട്ടികളുണ്ട്.
അഥർവ കുടുംബത്തിന്റെ സഹായത്തോടെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പ്പര്യ ഹർജി സമർപ്പിച്ചു. മദ്യശാലയുടെ ലൈസൻസ് പുതുക്കി നല്‍കരുതെന്നായിരുന്നു ആവശ്യം. ജസ്റ്റിസുമാരായ അരുണ്‍ ബൻസാലിയും വികാസും ഇരു വിഭാഗങ്ങളുടെയും വാദം കേട്ടശേഷം ഹർജി വിധിപറയാൻ മാറ്റിയിരുന്നു.
മദ്യശാലയുടെ പ്രവർത്തനം നിയമം ലംഘിച്ചാണെന്നും ഇനിയും ഇത് തുർന്നാല്‍ കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അഥർവയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അശുതോഷ് ശർമ്മ കോടതിയില്‍ വ്യക്തമാക്കി. അഥർവയുടെ വാദം അംഗീകരിച്ച കോടതി യുപി ഗവണ്‍മെന്റിനോട് മദ്യശാലയുടെ ലൈസൻസ് പുതുക്കി നല്‍കരുതെന്ന് ഇന്നലെ ഉത്തരവിടുകയായിരുന്നു. അടുത്തവർഷം മാർച്ച് വരെയാണ് നിലവിലെ ലൈസൻസിന്റെ കാലാവധി. കുട്ടികള്‍ക്കും പ്രദേശവാസികള്‍ക്കും സുരക്ഷിതമായൊരു അന്തരീക്ഷത്തിന് വഴിയൊരുക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.