ചണ്ഢിഗഡ്: ഹരിയാനയിലെ ബിജെപി സർക്കാർ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ കോണ്‍ഗ്രസും കരുനീക്കം ശക്തമാക്കി.
തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ മറിച്ചിടാൻ കൂട്ടുനില്‍ക്കേണ്ട എന്നാണ് ധാരണയെങ്കിലും സർക്കാറിനെ രാജിക്ക് പ്രേരിക്കുന്ന വിധത്തിലുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭുപീന്ദർ സിങ് ഹൂഡ രംഗത്തെത്തി.
നാളെ രാജ് ഭവനില്‍ ഗവർണറുമായി കൂടിക്കാഴ്ച നടത്താനാണ് ഹൂഡ അനുമതി തേടിയത്. ഭുപീന്ദർ സിങ് ഹൂഡക്കൊപ്പം കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് അഫ്താഫ് അഹ്മദും കോണ്‍ഗ്രസ് ചീഫ് വിപ്പ് ബി.ബി. ബത്രയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഗവർണറുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ഗവർണർക്ക് നിവേദനം നല്‍കും.
കഴിഞ്ഞ ദിവസം മൂന്ന് സ്വതന്ത്ര എംഎല്‍എമാർ പിന്തുണ പിൻവലിച്ചതോടെയാണ് മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണപ്രതിസന്ധി നേരിട്ടത്. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീർ ഗോലൻ, നിലോഖേരിയില്‍ നിന്നുള്ള ധർമപാല്‍ ഗോന്ദർ, ദാദ്രിയില്‍ നിന്നുള്ള സോംബീർ സിങ് സാങ്വാൻ എന്നിവരാണ് ബിജെപി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്.
മൂന്ന് അംഗങ്ങള്‍ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് 34 പേരുടെ പിന്തുണയായി.
കഴിഞ്ഞ മാർച്ചില്‍ ജെ.ജെ.പി ബിജെപി സഖ്യം വിട്ടതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാല്‍ ഖട്ടാർ സ്ഥാനമൊഴിഞ്ഞത്. ഇതിന് ബിജെപി നയബ് സിങ് സൈനി മുഖ്യമന്ത്രിയാക്കി. അതേസമയം, നയബ് സിങ് സൈനി മന്ത്രിസഭയില്‍ സ്ഥാനം കിട്ടാത്തതിനെ തുടർന്ന് സ്വതന്ത്രർ നേരത്തെ തന്നെ അസ്വസ്ഥരായിരുന്നെന്നാണ് റിപ്പോർട്ട്.