മുംബൈ: ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി മാതൃ പാർട്ടിയായ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു.
കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പാത പിന്തുടരുന്ന ചെറുപാർട്ടികള്‍ ഒന്നിക്കണമെന്നും ലയിക്കണമെന്നുമുള്ള ശരദ് പവാറിൻ്റെ തന്നെ സമീപകാല പ്രസ്താവനകളാണ് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് ബലം നല്‍കിയിരിക്കുന്നത്.
എൻ സി പിയും കോണ്‍ഗ്രസും ഗാന്ധി-നെഹ്‌റു ആശയങ്ങള്‍ പിന്തുടരുന്നതിനാല്‍ തൻ്റെ പാർട്ടിയും കോണ്‍ഗ്രസില്‍ നിന്ന് വേർപിരിഞ്ഞ നിരവധി ചെറിയ ഗ്രൂപ്പുകളും ഭാവിയില്‍ ലയിക്കാന്‍ സാധ്യതയുണ്ടെന്ന് പവാർ പറഞ്ഞതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം തന്നെ ഈ റിപ്പോർട്ടുകള്‍ കോണ്‍ഗ്രസുമായുള്ള എൻ സി പിയുടെ ലയനത്തെക്കുറിച്ച് വ്യക്തത വരുത്തുന്നുമില്ല.
രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിലെ അദ്ദേഹത്തിൻ്റെ സ്വീകാര്യതയെയും പവാർ വലിയ തോതില്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്ന് ഘട്ടങ്ങള്‍ക്ക് ശേഷം തൻ്റെ പാർട്ടിയുടെയും കോണ്‍ഗ്രസിൻ്റെയും സാധ്യതകള്‍ പരിശോധിക്കുന്ന അദ്ദേഹം കൂടുതല്‍ പ്രതികരണത്തിനായി പവാർ പന്ത് കോണ്‍ഗ്രസിന്റെ കോർട്ടിലേക്ക് മാറ്റി നല്‍കിയിരിക്കുകയാണെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
“എൻസിപിയിലെ പിളർപ്പിന് ശേഷം, പാർട്ടിയെ മാതൃ പാർട്ടിയുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച് പവാർ സോണിയയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു, എന്നാല്‍ ഇരുവശത്തും ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ ലയനത്തിന് പ്രേരിപ്പിക്കുന്നതിനും സാധ്യമായ ഏറ്റവും മികച്ച ഡീല്‍ നേടുന്നതിനുമുള്ള ശരിയായ സമയമാണിതെന്ന് പവാർ കരുതുന്നു. പ്രയാസകരമായ സാഹചര്യത്തെ മറികടക്കാൻ കോണ്‍ഗ്രസിനും ശക്തവും അനുഭവപരിചയവുമുള്ള ഒരു കൈ ആവശ്യമാണ്, ” സ്രോതസ്സിന് ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
“ശരദ് പവാറിന് 84 വയസ്സായി. ഇപ്പോള്‍ കഠിനാധ്വാനം ചെയ്യാൻ കഴിയില്ല. അതിനാല്‍ തന്നെ മകള്‍ സുപ്രിയ സുലെയ്ക്കും രോഹിത് പവാറിനും മഹാരാഷ്ട്രയിലെ ലയനാനന്തര സാഹചര്യത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ആളുകള്‍ക്കും നല്ലൊരു ഇടം ഉറപ്പാക്കണം. ഇരുപാർട്ടികളും വലിയ തീരുമാനങ്ങളെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് പവാർ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസാണ് ഇനി തീരുമാനമെടുക്കേണ്ടത്” സ്രോതസ്സുകള്‍ പറയുന്നു.
അതേസമയം, ഏത് കാര്യവും തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്നാണ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ പ്രതികരിച്ചത്. ഇന്ത്യൻ സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ ചെറിയ പാർട്ടികളെക്കുറിച്ചുള്ള പവാറിൻ്റെ വാക്കുകള്‍ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. പല പ്രാദേശിക പാർട്ടികളും കോണ്‍ഗ്രസില്‍ ചേരാൻ താല്‍പ്പര്യമുണ്ടെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷൻ നാനാ പടോലെയും പറഞ്ഞു.