ന്യൂഡല്‍ഹി: പ്രോസിക്യൂഷൻ സാക്ഷി മൊഴി മാറ്റിയത് കൊണ്ട് മാത്രം കുറ്റക്കാരാനെന്ന വിധി റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
ക്രോസ് വിസ്താരത്തിനിടെ പീഡനക്കേസിലെ അതിജീവിതയും പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന അമ്മയും ബന്ധുവും കേസിനെതിരെ തിരിഞ്ഞത് ചൂണ്ടിക്കാട്ടി മോചനം തേടിയ പ്രതികളുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.
2006-ല്‍ നടന്ന പീഡന പരാതിയുമായി ബന്ധപ്പെട്ടതാണ് കേസ്. വെല്ലൂരിനടുത്ത് ഷൂ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന 22-കാരിയെ വീട്ടിലേക്ക് മടങ്ങും വരെ ജീവനക്കാരനും മറ്റ് മൂന്ന് പേരും ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെണ്‍കുട്ടി തന്നെ വിവരം വീട്ടുകാരെ അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.
ക്രോസ് വിസ്താരത്തില്‍ അതിജീവിതയും അമ്മയും ഉള്‍പ്പടെ മൊഴിമാറ്റി. എന്നാല്‍ പ്രോസിക്യൂഷൻ കേസുമായി മുന്നോട്ട് പോയി. കുറ്റക്കാരെന്ന് കണ്ട് പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചു. അപ്പീല്‍ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സാക്ഷികള്‍ മൊഴിമാറ്റിയത് കൊണ്ട് കേസ് ഇല്ലാതാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പകരം കേസിനെ സൂക്ഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കുകയാണ് വേണ്ടത്. മജിസ്ട്രേറ്റിന് മുൻപാകെയുള്ള മൊഴിയും മെഡിക്കല്‍ തെളിവുകളും ആദ്യത്തെ മൊഴിയോട് ചേർന്ന് പോകുന്നതാണെന്ന് വിലയിരുത്തിയ കോടതി ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.