ന്യൂഡല്‍ഹി: പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. ഈ ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നല്‍കുമെന്നും സിബിഎസ്ഇ അറിയിച്ചു. ചോദ്യപേപ്പറില്‍ നല്‍കിയ ഖണ്ഡിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചി്ട്ടല്ലെന്നും അതിനാല്‍ ഈ ഖണ്ഡികയോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
സത്രീ – പുരുഷ സമത്വം ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു. ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. എന്നാല്‍ സ്ത്രീ – പുരുഷ സമത്വം വന്നതോടെ കുടുംബത്തിന്റെ അധികാരി എന്ന സ്ഥാനത്തുനിന്ന് പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യപേപ്പറിലെ പറഞ്ഞിരുന്നത്. സ്ത്രീ – പുരുഷ സമത്വം വന്നതോടെ കൗമാരക്കാരുടെ മേല്‍ രക്ഷിതാക്കള്‍ക്ക് ആധിപത്യം ഇല്ലാതാകാന്‍ കാരണമായതായും ചോദ്യപേപ്പര്‍ ചൂണ്ടിക്കാട്ടുന്നു.
ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവള്‍ ആയിരുന്നപ്പോള്‍ ഭാര്യയ്ക്ക് കുട്ടികളുടെ മേല്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നു. രക്ഷിതാക്കളില്‍ ചുമതലക്കാരന്‍ ഭര്‍ത്താവ് എന്നാണ് പഴയ കാഴ്ചപ്പാട്. അക്കാലത്ത് ഭര്‍ത്താവിന്റെ നിഴലില്‍ നിന്ന് തന്റെ കുട്ടികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അച്ഛന്റെ അസാന്നിധ്യത്തില്‍ പോലും ‘അച്ഛന്‍ അത് വിലക്കിയതാണ്’ എന്നു പറഞ്ഞ് കുട്ടികളെ നിയന്ത്രിക്കാന്‍ അന്ന് അമ്മമാര്‍ക്ക് കഴിഞ്ഞിരുന്നു.’
എന്നാല്‍ 20ാം നൂറ്റാണ്ടില്‍ സ്ത്രീപക്ഷവാദം കൂടിയതോടെ കുടുംബത്തില്‍ അച്ചടക്കത്തിന്റെ പ്രാധാന്യ0 പോയി. അച്ഛന്റെ വാക്ക് പവിത്രമെന്ന ചിന്ത മാറി. സ്ത്രീ – പുരുഷ സമത്വം നടപ്പാക്കി തുടങ്ങിയതോടെ എല്ലാം വഴി തെറ്റിയെന്നും ചോദ്യപേപ്പറില്‍ പറയുന്നു.
ചേദ്യപേപ്പറില്‍ സെക്ഷന്‍ എയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ‘ഇതിലെ എഴുത്തുകാരന്‍ എങ്ങനെയുള്ള ആളാണ് എന്നതായിരുന്നു ഖണ്ഡികയെ കുറിച്ചുള്ള ചോദ്യം. ചോദ്യം ഇപ്രകാരമായിരുന്നു – 1) ഒരു മെയില്‍ ഷോവനിസ്റ്റ് അല്ലെങ്കില്‍ അഹങ്കാരി. 2) ജിവിതത്തെ ലഘുവായി സമീപിക്കുന്നയാള്‍. 3) അസംതൃപ്തനായ ഭര്‍ത്താവ്. 4) കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവന്‍. സിബിഎസ്സി നല്‍കിയ ഉത്തരസൂചികയില്‍ ജിവിതത്തെ ലഘുവായി സമീപിക്കുന്നയാള്‍ എന്നാണ് ഉത്തരം.
വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ചോദ്യം പിന്‍വലിക്കാന്‍ സി ബി എസ് ഇ തീരുമാനിച്ചത്.
ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിവിധ രാഷ്ട്രയ പാര്‍ട്ടികള്‍ വിഷയം ലോക്‌സഭയിലും ഉന്നയിച്ചിരുന്നു.
ഇതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് എന്നത് അവിശ്വസനീയമാണെന്നാണ് ചോദ്യപേപ്പർ ട്വീറ്റ് ചെയ്ത് പ്രിയങ്ക ഗാന്ധി കുറിച്ചത്. ബിജെപി സർക്കാർ സ്ത്രീകളെ കുറിച്ചുള്ള ഇത്തരം പിന്തിരിപ്പൻ വീക്ഷണങ്ങൾ അംഗീകരിക്കുന്നവരാണ്, പിന്നെന്താണ് അവർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക?– പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.