ഡാലസ് ∙ രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും, നിരവധി കാർമേഘ പടലങ്ങൾ രാഷ്ട്രത്തിനു മുകളിൽ കരിനിഴൽ പരത്തിയിരിക്കയാണെന്നും മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഡാലസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ ഡിസംബർ 19 ഞായറാഴ്ച നടന്ന വർഷിപ്പ് സർവീസിൽ ക്രിസ്മസ് സന്ദേശം നൽകുന്നതിനിടയിലാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അതിർത്തി സുരക്ഷ, ക്രമാതീത വില വർധനവ്, ഗ്യാസിന്റെ വില കുതിച്ചുയരുന്നത്, അഫ്ഗാനിസ്ഥാനിൽ നിന്നും സേനയെ പിൻവലിക്കൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ രാഷ്ട്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറാക്കിയിരിക്കുന്നു.
യുഎസ് മിലിട്ടറി, പോലിസ് എന്നിവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതിനും സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമ പ്രവർത്തനങ്ങളെ നേരിടുന്നതിനാൽ ഇവർ വഹിക്കുന്ന ത്യാഗസമ്പൂർണ്ണ സമീപനത്തെ ആദരിക്കപ്പെടേണ്ടതാണെന്നും ട്രംപ് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ നിന്നും ശക്തമായും ഒരു തിരിച്ചുവരവുണ്ടാകുമെന്ന് ട്രംപ് പ്രവചിച്ചു.നമ്മുടെ രാഷ്ട്രത്തിന് ഇപ്പോൾ ഒരു രക്ഷിതാവ് ആവശ്യമാണ് ഇപ്പോൾ ഒരു രക്ഷിതാവുണ്ട്. അതു ഞാനല്ല എല്ലാവരിലും ഉയർന്നവനാണ്. ക്രിസ്തുവിന്റെ ജനനത്തെകുറിച്ചും ട്രംപ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.
വി ആർ ഗോയിംഗ് റ്റു അമേരിക്കാ ഗ്രേറ്റ് ഏഗൈൻ എന്ന് ആശംസിച്ചുകൊണ്ടാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഇതോടെ ആരാധനക്കായി എത്തിച്ചേർന്നവർ യുഎസ്എ – യുഎസ്എ എന്ന് എഴുന്നേറ്റു നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ട്രംപിനോടൊപ്പം മെലാനിയ ട്രംപ് ആരാധനയിൽ പങ്കെടുക്കാത്തതിനെ കുറിച്ചു ചോദിച്ചപ്പോൾ അടുത്ത സന്ദർശനത്തിൽ അവർ ഒപ്പം ഉണ്ടാകുമെന്നു ട്രംപ് പറഞ്ഞു.
പി പി ചെറിയാൻ