ന്യൂഡൽഹി: ഗോതമ്പ് പാടങ്ങളിലെ വൈക്കോലുകൾ കത്തിക്കുന്നതിന്റെ പുകയിൽ ശ്വാസംമുട്ടി ഹരിയാനയും ഡൽഹിയും. നിരന്തരമായ മുന്നറിയിപ്പുകളെ അവഗണിച്ച് തീ കൊടുക്കുന്നതിനെതിരെ ഇതുവരെ 2943 പേർക്കെതിരെ കേസ് എടുത്തതായി ഹരിയാന കൃഷിവകുപ്പ് മന്ത്രി ജെ.പി.ദയാൽ. 2019 മുതൽ 2021 വരെയുള്ള കണക്കാണ് മന്ത്രി പുറത്തുവിട്ടത്.
കേന്ദ്രസർക്കാറിന്റേയും സുപ്രീംകോടതിയുടേയും നിരന്തരമായ മുന്നറിയിപ്പുകൾ കാലാകാലങ്ങളിലുണ്ടെങ്കിലും പരമ്പരാഗത കർഷകർ വൈക്കോലുകൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പതിവ്. ശക്തമായ പുകപടലം അന്തരീക്ഷത്തെ മൂടുന്നതിനപ്പുറം കാറ്റടിച്ച് പുകപടലം ഡൽഹി മേഖലയിലേക്കും വ്യാപിപ്പിക്കുന്നത് വായുവിൽ മാരകമായ പ്രശ്‌നങ്ങളാണ് നിരന്തരം ഉണ്ടാക്കുന്നത്.
പോലീസ് കേസെടുത്ത സംഭവങ്ങൾ മാത്രമാണ് 2943 എണ്ണം. ഇതിൽ 736 പേരെയാണ് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കിയത്. പിഴശിക്ഷ നൽകിയാണ് എല്ലാ കേസുകളും വിടുന്നത്. അതുപ്രകാരം 2019ൽ 37 ലക്ഷം രൂപയും 2020ൽ ഒരു കോടി രൂപയും 82 ലക്ഷം രൂപയുമാണ് കർഷകരിൽ നിന്നും ഈടാക്കിയത്. അന്തരീക്ഷ മലിനീകരണം നേരിട്ടുണ്ടാക്കു ന്നതിന്റെ പേരിലാണ് വിവിധ വകുപ്പുകൾ ചുമത്തുന്നത്.