ന്യൂഡല്‍ഹി: ഹിന്ദു മതത്തില്‍ നിന്ന് പുറത്തു പോയവരെ തിരികെ കൊണ്ടുവന്ന് ‘ഹിന്ദൂയിസം’ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി എം.പി തേജസ്വി സൂര്യ.
പ്രധാനമായും കന്നഡയില്‍ സംസാരിക്കുന്ന പ്രസംഗത്തിന്‍റെ ഒരു മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മുഴുവന്‍ വീഡിയോ ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഡിസംബര്‍ 25 ന് ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലെ പരിപാടിയില്‍വെച്ചാണ് തേജസ്വി സൂര്യ വര്‍ഗീയ ആഹ്വാനങ്ങള്‍ നടത്തിയത്.
‘ഭീഷണികള്‍ കൊണ്ടും വശീകരണങ്ങള്‍ കൊണ്ടുമാണ് ഹിന്ദുക്കളെ മാതൃമതത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയ -സാമൂഹിക, സാമ്ബത്തിക കാരണങ്ങളാല്‍ മാതൃമതം ഉപേക്ഷിച്ച് പോയ ഹിന്ദുക്കളെ തിരികെ കൊണ്ടുവരിക മാത്രമാണ് ഈ അപാകത പരിഹരിക്കാന്‍ സാധ്യമായ ഒരേയൊരു വഴി’ -പ്രസംഗത്തില്‍ തേജസ്വി സൂര്യ പറഞ്ഞു.
പുറത്തുപോയആളുകളെ തിരികെകൊണ്ടുവരാന്‍ ഹിന്ദുമതസ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്നും ഇത് വാര്‍ഷിക ലക്ഷ്യമായി കരുതി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും സൂര്യ പറഞ്ഞു. ടിപ്പു ജയന്തി ദിനത്തില്‍ ‘ഹിന്ദുത്വത്തിലേക്കുള്ള പുനഃപരിവര്‍ത്തന’ ത്തിന് പ്രാധാന്യം നല്‍കണമെന്നും ‘ഘര്‍ വാപ്സി’ ഹിന്ദുക്കളുടെ ഉത്തരവാദിത്തമായി കാണണമെന്നും സൂര്യ ആഹ്വാനം ചെയ്തു. ‘ഞങ്ങള്‍ ഈ രാജ്യത്ത് രാമക്ഷേത്രം നിര്‍മ്മിച്ചു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു. അഖണ്ഡ ഭാരത് എന്ന ആശയത്തില്‍ പാകിസ്താന് ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇനി പാക്കിസ്താനിലെ മുസ്ലീകളെ കൂടി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം’ -തേജസ്വി സൂര്യ പറഞ്ഞു.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച ചര്‍ച്ചക്ക് പിറകെയാണ് സൂര്യയുടെ പ്രസംഗങ്ങള്‍ വൈറലാകുന്നത്. ബില്ലിനെതിരെ കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ വലിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതുകൊണ്ട് ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയിലുടനീളം ക്രിസ്മസ് ആഘോഷങ്ങളും പ്രാര്‍ഥനകളും തടസ്സപ്പെടുത്തിയിരുന്നു.
ഇതാദ്യമായല്ല തേജസ്വി സൂര്യ വര്‍ഗീയ ആഹ്വാനങ്ങള്‍ നടത്തുന്നത്. ഫാബ് ഇന്ത്യയുടെ ദീപാവലി പരസ്യത്തിനെതിരെ തേജസ്വി രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ കോവിഡ് വാര്‍ റൂമില്‍ നിന്ന് 17 മുസ്ലീം ജീവനക്കാരെ പുറത്താക്കിയും തേജസ്വി സൂര്യ വിവാദങ്ങള്‍ സൃഷിടിച്ചിരുന്നു.