ആക്രമണം ശക്തമാവുമ്ബോള്‍ ആവനാഴിയിലെ അവസാനത്തെ ആയുധവും എടുത്ത് പ്രയോഗിക്കാന്‍ തുനിഞ്ഞ് തന്നെയാണ് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ ഭാഗമായി ചില നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്ന സൂചന കഴിഞ്ഞ ദിവസം പുറത്ത് വിട്ടിട്ടുണ്ടായിരുന്നു.
എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര് എന്ന ചോദ്യമായിരുന്നു അവശേഷിച്ചിരുന്നത്. അതിനിപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. പ്രധാനമായും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.
ഉക്രൈനിലെ രഹസ്യമായ ഒരു വിമാനത്താവളമാണ് റഷ്യയ്‌ക്കെതിരായ സെലെന്‍സ്‌കിയുടെ പ്രതിരോധകേന്ദ്രമായി പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഈ രഹസ്യ വിമാനത്താവളത്തിലേക്ക് ദിനം പ്രതി കോടാനുകോടി ആധുനിക ആയുധങ്ങള്‍ ഒഴുകി എത്തുന്നതായി പറയുന്നുണ്ട്. ഉക്രൈന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഈ വിമാനത്താവളം.
കഴിഞ്ഞ ദിവസം അമേരിക്കയുടെ സംയുക്ത സൈനിക ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി ഈ രഹസ്യ വിമാനത്താവളത്തില്‍ എത്തിയിരുന്നു എന്ന് ഒരു സൂചന ലഭിച്ചിരുന്നു. എയര്‍ഫീല്‍ഡില്‍ മിലി സൈനികരെയും ഉദ്യോഗസ്ഥരെയും കാണുകയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഈ സൈറ്റ് സമീപ ദിവസങ്ങളില്‍ തിരക്കേറിയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും നിരവധി ഫ്ലൈറ്റുകള്‍ വരുന്നുണ്ട്. ഇവിടേക്ക് ദിനം പ്രതി 17 വിമാനങ്ങള്‍ വരെ ആയുധങ്ങള്‍ നിറച്ച് എത്തുകയാണ്. ഇതില്‍ ടാങ്ക് വേധ മിസൈലുകള്‍ വരെ എത്തുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇതുവരെ റഷ്യന്‍ സൈന്യം ഈ രഹസ്യ വിമാനത്താവളം കണ്ടെത്തിയിട്ടില്ല. ഇവിടെ പറന്നിറങ്ങുന്ന വിമാനങ്ങളില്‍ യുകെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും യുഎസില്‍ നിന്നുമെല്ലാം ആധുനിക ആയുധങ്ങള്‍ എത്തുന്നുണ്ട് എന്ന വിവരം ലഭിക്കുന്നുണ്ട്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണങ്ങളാണ് റഷ്യന്‍ സേനയ്ക്ക് ഏറ്റവും കൂടുതല്‍ തലവേദനയാകുന്നത്.
യുഎസും മറ്റ് നാറ്റോ അംഗങ്ങളും ഇതുവരെ 17,000 ടാങ്ക് വേധ മിസൈലുകളും 2,000 സ്റ്റിംഗര്‍ എയര്‍ക്രാഫ്റ്റ് മിസൈലുകളും ഉക്രെയ്‌നിന് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിന് മുമ്ബുതന്നെ, യൂറോപ്പിന് മുകളിലുള്ള ആകാശം യുഎസിന്റെയും മറ്റുള്ളവരുടെയും സൈനിക ചരക്ക് വിമാനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു, പ്രത്യേകിച്ച് യുഎസ് എയര്‍ലിഫ്റ്റ് കപ്പലിന്റെ നട്ടെല്ലായ സി -17.
വിമാനങ്ങള്‍ നാറ്റോയുടെ കിഴക്കന്‍ ഭാഗത്ത് സൈനികരെ മാറ്റിസ്ഥാപിക്കുന്നു, മാത്രമല്ല ഉക്രെയ്നിലേക്ക് കൈമാറാന്‍ കഴിയുന്ന ട്രാന്‍സ്ഫര്‍ പോയിന്റുകളിലേക്ക് ആയുധങ്ങള്‍ നീക്കുകയും ചെയ്യുന്നുണ്ട്. 350 മില്യണ്‍ യുഎസ് ഡോളറിന്റെ സുരക്ഷാ സഹായ പാക്കേജിന്റെ “ഭൂരിപക്ഷവും” ഇതിനകം തന്നെ യുക്രെയ്‌നിന് കൈമാറിക്കഴിഞ്ഞു, ഔദ്യോഗികമായി പറഞ്ഞതനുസരിച്ച്.
അതേസമയം, റഷ്യയ്ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്രെയ്നിന് പഴയ യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ പോളണ്ടുമായി സംസാരിച്ച് യുഎസ് അധികൃതര്‍. റഷ്യയ്ക്കെതിരെ പോരാടുന്നതിനു കൂടുതല്‍ യുദ്ധവിമാനങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമാണെന്നും സഹായിക്കണമെന്നും നാറ്റോ അംഗരാജ്യങ്ങളോട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലിന്‍സ്കി അഭ്യര്‍ഥിച്ചിരുന്നു. ഇതെത്തുടര്‍ന്നാണു നീക്കം.
ഈ നീക്കം ധാരണയിലെത്തിയാല്‍ പോളണ്ട് തങ്ങളുടെ കൈവശമുള്ള സോവിയറ്റ് കാലത്തെ മിഗ് 29 യുദ്ധവിമാനങ്ങള്‍ യുക്രെയ്നു നല്‍കും. ഇതിനു പകരം എഫ് 16 യുദ്ധവിമാനങ്ങള്‍ കുറച്ചുകാലയളവിനുള്ളില്‍ യുഎസ് പോളണ്ടിനു നല്‍കും. എന്നാല്‍ എത്ര എഫ്16 യുദ്ധവിമാനങ്ങളാണു നല്‍കുന്നതെന്നോ, പോളണ്ട് എത്ര യുദ്ധവിമാനങ്ങളാണു യുക്രെയ്നു നല്‍കാന്‍ പോകുന്നതെന്നോ വ്യക്തതയില്ല.
മറുഭാഗത്ത് തിരിച്ചടി കനപ്പിക്കുകയാണ് റഷ്യയും. നോര്‍ഡ് സ്ട്രീം 1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി റഷ്യ. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ വിവിധരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ് ഈ നീക്കം. റഷ്യ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍, ഊര്‍ജ വിപണിയില്‍ വന്‍വിലക്കയറ്റത്തിന് വഴിവെച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.
റഷ്യയുടെ സമ്ബദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ നഷ്ടങ്ങളെ പ്രതിഫലിപ്പിക്കും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് റഷ്യ തിരിച്ചടിച്ചിരിക്കുകയാണ്. ഉപപ്രധാനമന്ത്രി പദവും ഊര്‍ജവകുപ്പിന്റെ ചുമതലയും വഹിക്കുന്ന അലക്‌സാണ്ടര്‍ നോവാക് തിങ്കളാഴ്ച വൈകിട്ട് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ഡ് സ്ട്രീം- 1 അടയ്ക്കാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും നിലവില്‍ പൂര്‍ണശേഷിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടേക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് ആടിയുലഞ്ഞു നില്‍ക്കുകയായിരുന്നു, കഴിഞ്ഞ ദിവസം യൂറോപ്യന്‍ പ്രകൃതി വാതക വിപണി. ഇതിന്‍റെ ഫലമായി ഒരു ഘട്ടത്തില്‍ 80 ശതമാനം വരെ വിലയുയരുന്ന സാഹചര്യവുമുണ്ടായി. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.